ആശങ്ക അകന്നു; നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു
നിയന്ത്രണം നഷ്ടപ്പെട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ അവശിഷ്ടം കടലിൽ പതിച്ചു. ഇന്ത്യൻ സമയം രാവിലെ ഒൻപതു മണിയോടെ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ മാലിദ്വീപിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചുവെന്ന് ചൈന അറിയിച്ചു. റോക്കറ്റിൽ നിന്നുള്ള മിക്ക അവശിഷ്ടങ്ങളും അന്തരീക്ഷത്തിൽ കത്തിനശിച്ചതായി ചൈനീസ് സ്റ്റേറ്റ് മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
100 അടി ഉയരവും 22 ടൺ ഭാരവുമുള്ള റോക്കറ്റിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചത്. ചൈന കഴിഞ്ഞ മാസം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് വഴിയൊരുക്കിയത്. യൂറോപ്യൻ ബഹിരാകാശ ഏജൻസി ഭൗമോപരിതലത്തിൽ ഏതാണ്ട് 41.5 n നും 41.5 ട അക്ഷാംശത്തിനും ഇടയിലുള്ള ഒരു ‘റിസ്‌ക് സോൺ’ പ്രവചിച്ചിരുന്നു.
ന്യൂയോർക്കിന് തെക്ക്, ആഫ്രിക്ക, ഓസ്‌ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങൾ, യൂറോപ്പിൽ സ്‌പെയിൻ, പോർച്ചുഗൽ, ഇറ്റലി, ഗ്രീസ് എന്നിവയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിസ്‌ക് സോൺ എന്നിവയായിരുന്നു പ്രവചനത്തിൽ ഉൾപ്പെട്ടത്. സാഹചര്യങ്ങളിലെ ചെറിയ മാറ്റങ്ങൾ പോലും പാതയെ ഗണ്യമായി മാറ്റുമെന്നാണ് അറിയിക്കുന്നത്.
എന്നാൽ സാധാരണ ഗതിയിൽ റോക്കറ്റിനെ തിരിച്ച് ഇറക്കുന്നതിന് കൃത്യമായ ഒരു സാങ്കേതിക വിദ്യയുണ്ട്. എന്നാൽ ഈ സംവിധാനം ചൈന ഈ റോക്കറ്റിൽ നൽകിയിട്ടില്ല എന്ന് ചില ശാസ്ത്രഞാർ ആരോപിക്കുന്നുണ്ട്
ചൈനയുടെ ലാർജ് മോഡ്യുലർ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29ന് ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാൻഹെ മൊഡ്യൂളിൽ നിന്ന് വേർപെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.