ഇന്ധനവില വർധിച്ചാൽ ഉപയോഗം കുറയ്ക്കാനാകും; നികുതി കിട്ടിയാലല്ലേ നമുക്ക് പാലം പണിയാനും സ്കൂളിൽ കംപ്യൂട്ടർ വാങ്ങിക്കാനും സാധിക്കുകയുള്ളൂ: വിലവർധന ന്യായീകരിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വർധിക്കുന്നതിനെ ന്യായീകരിച്ച് മുൻ ഡിജിപിയും ബിജെപി അംഗവുമായ ജേക്കബ് തോമസ്. ഇന്ധന വില കൂടുന്നത് വഴി അതിൻറെ ഉപയോഗം കുറയ്ക്കാനാകുമെന്നാണ് അദ്ദേഹത്തിൻറെ വാദം.
ഇന്ധനവില കൂട്ടിയാൽ അതിൻറെ ഉപയോഗം പരമാവധി കുറയ്ക്കാനാകും. ടെസ്ല പോലത്തെ കാറ് കമ്പനികൾ വലിയ രീതിയിലുള്ള സാധ്യതകളാണ് തുറക്കുന്നത്. അതോടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വരുമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.
പെട്രോൾ ഡീസൽ വില വീണ്ടും വർധിച്ചാൽ അത് നല്ലതാണെന്ന് തന്നെ പരിസ്ഥിതി വാദിയായ താൻ പറയും. നികുതി കിട്ടിയാലല്ലേ നമുക്ക് പാലം പണിയാനും സ്കൂളിൽ കംപ്യൂട്ടർ വാങ്ങിക്കാനും സാധിക്കുകയുള്ളൂവെന്നും ജേക്കബ് തോമസ് പറഞ്ഞു.
ചാണകസംഘിയെന്ന് തന്നെ ആളുകൾ വിളിക്കുന്നതിനേയും ജേക്കബ് തോമസ് സ്വാഗതം ചെയ്തു. ചാണകമെന്നത് പഴയ കാലത്ത് വീടുകൾ ശുദ്ധിയാക്കാൻ ഉപയോഗിച്ചിരുന്നൊരു വസ്തുവാണ്. അതിനാൽ ചാണകസംഘിയെന്ന് തന്നെ വിളിച്ചാൽ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി.