കാര്‍ഷിക പരിഷ്കരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു, ബില്ല് നിയമമായി.

കാര്‍ഷിക പരിഷ്കരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടെ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ മൂന്നു ബില്ലുകളും നിയമമായി. കഴിഞ്ഞ ആഴ്ച പ്രതിപക്ഷ ബഹളങ്ങൾക്കിടെ രണ്ട് ബില്ലുകൾ രാജ്യസഭ പാസാക്കിയിരുന്നു. ബില്ലിൽ ഒപ്പ് വെക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി കൊണ്ടാണ് പ്രസിഡന്റ് ബില്ലിന് അംഗീകാരം നൽകിയത്.ബില്ലിൽ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ രാഷ്ട്രപതിക്ക് കത്ത് നൽകിയിരുന്നു. ജൂണിൽ പാസാക്കിയ ഓർഡിനൻസിനു പകരമായി പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരും. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക ബില്ലിനെതിരെ വൻ പ്രക്ഷോഭമാണ് നടന്നു വരുന്നത്.
ഏറെ ഒച്ചപ്പാടുകൾക്കിടയിൽ കഴിഞ്ഞ ആഴ്ച്ച ബിൽ രാജ്യസഭ പാസാക്കിയിരുന്നു. സഭയിൽ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതും രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായി. പുതിയ ബിൽ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം ഉണ്ടായത്. ബില്ലിനെതിരെ വ്യാപകമായ കർഷക രോഷവും ഉയർന്നിരുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് സമരം ശക്തമായത്. അടുത്ത മാസം ഒന്ന് മുതൽ അനിശ്ചിതകാല സമരവും പഞ്ചാബിൽ വിവിധ കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികൾ (എപിഎംസി) നിയന്ത്രിക്കുന്ന മൊത്തക്കച്ചവട ചന്തകൾക്കു (മണ്ഡി) പുറത്തു നടത്തുന്ന വ്യാപാരത്തെ മണ്ഡി നികുതികളും മറ്റു ഫീസുകളും നൽകുന്നതിൽനിന്ന് ഒഴിവാക്കിയതാണു കേന്ദ്ര നിയമത്തിലെ പ്രധാന മാറ്റം. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യുപി തുടങ്ങി രാജ്യത്തെ പ്രധാന ധാന്യോൽപാദക സംസ്ഥാനങ്ങൾക്കു കനത്ത വരുമാന നഷ്ടത്തിന് പുതിയ പരിഷ്‌കാരം ഇടയാക്കുമെന്നാണ് ആരോപണം.