സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു, അതുകൊണ്ട് ഇനി ജനങ്ങൾക്കൊപ്പം നീന്താം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിരമിച്ച ഐപിഎസ് ഓഫീസർ ജേക്കബ് തോമസ്. ബിജെപി സ്ഥാനാർത്ഥിയായിട്ടായിരിക്കും മത്സരിക്കുക. ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കും. വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. അതുകൊണ്ട് ഇനി ജനങ്ങൾക്കൊപ്പം നീന്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. വളരെയധികം പ്രതിബന്ധം ഉണ്ടായപ്പോഴും രാജ്യത്തെ ശക്തമായി നയിക്കുന്ന പാർട്ടിയാണ് ഭാരതീയ ജനത പാർട്ടി. രാജ്യത്തെ നയിക്കുന്ന പാർട്ടിയുടെ ഭാഗമാകാനായാൽ അത് നല്ലതല്ലേ എന്ന അദ്ദേഹം പറഞ്ഞു.
മണ്ഡലമേതെന്ന് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണ്. നയനിർമ്മാണത്തിൽ പങ്കാളിയാവുക എന്നതാണ് എന്റെ കാര്യം. വികസനകാര്യത്തിൽ കേരളത്തിന് മുന്നോട്ട് പോകാൻ ഈ പോക്ക് പോയാലാവില്ല. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും നയങ്ങൾ പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയത് സർവീസിലിരിക്കുമ്പോഴാണ്. ഇനി ജനങ്ങളുടെ സുഖദുഖങ്ങളിൽ ഭാഗമായി അവർക്കൊപ്പം ജീവിക്കാനാണ് താത്പര്യം’, -അദ്ദേഹം പറഞ്ഞു.