ജോളിയുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവാദം തേടി ആളൂർ കോടതിയിൽ വിചിത്രമായ അപേക്ഷ നൽകി.

കോഴിക്കോട് / കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതി ജോളി ജയിലിൽ ആയതിനാൽ അവർക്കായി അവരുടേതായ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ അഭിഭാഷകൻ അഡ്വ.ബി.എ.ആളൂർ കോടതിയിൽ അപേക്ഷ നൽകി. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ വാദം നടക്കുന്നതിനിടെ ആളൂർ നൽകിയ വിചിത്രമായ അപേക്ഷയിൽ, വിവിധയാളുകളിൽ നിന്നായി ജോളിക്ക് മുപ്പത് ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും പറഞ്ഞിട്ടുണ്ട്.
കടം നൽകിയ പണം തിരികെ കിട്ടാനുള്ളതും, റിയൽ എസ്റ്റേറ്റ് ഇടപാടു നടത്തിയത്തിൽ ലഭിക്കാനുള്ളതും, ഉൾപ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്. തടവിലായതുകൊണ്ട് പണം നൽകാനുള്ള വരുമായി ബന്ധപ്പെടാൻ ജോളിക്ക് കഴിയുന്നില്ല. ഈ സാഹച ര്യത്തിൽ അവരുടെ സാമ്പത്തിക ഇടപാടുകൾ ഏറ്റെടുത്ത് നടത്താൻ അഭിഭാഷകന് അനുവാദം നൽകണമെന്നാണ് ആളൂർ കോടതി മുൻപാകെ ആവശ്യപ്പെട്ടിരിക്കുന്നത്. ജോളിയുടെ സാമ്പത്തിക കാര്യങ്ങളിലുള്ള ആളൂരിൻ്റെ ഇടപെടലിനെ പ്രോസിക്യൂഷനും പൊലീസും ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കാരണം, ജോളി കൊലപാതകങ്ങൾ നടത്തിയത് സാമ്പത്തിക നേട്ടത്തിനായിരുന്നുവെന്ന പോലീസ് കണ്ടെത്തലിനെ സാധൂകരിക്കുന്നതാണിത്. അഭിഭാഷകൻ ആളൂരിന്റെ വെളിപ്പെ ടുത്തൽ പൊലീസിന്റെ നേരത്തെയുള്ള കണ്ടെത്തലുകൾക്ക് ബലം നൽകിയിരിക്കുകയാണ്. ജയിലിന് പുറത്ത് ആളൂരുമായി സംസാരിക്കാൻ അനുവാദം നൽകണമെന്ന് ജോളി കോടതിയിൽ ഇതിനിടെ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടത്തായി കൂട്ടക്കൊല കേസിലെ ആറ് കേസുകളുടേയും വിചാരണ അടുത്തമാസം 18-ലേക്ക് കോടതി മാറ്റി വച്ചിട്ടുണ്ട്.