വാളയാർ കേസിൽ വീഴ്ച്ച സമ്മതിച്ച് സർക്കാർ

വാളയാർ കേസിൽ തെറ്റ് തുറന്ന് സമ്മതിച്ച് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ നൽകിയ പരാമർശത്തിലാണ് കേസിൻ്റെ അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റിയെന്ന് സംസ്ഥാന സർക്കാർ തുറന്ന് സമ്മതിച്ചത്. പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റിയിട്ടുണ്ട്. കേസിൽ പുനർവിചാരണ വേണം. വേണ്ടിവന്നാൽ തുടരന്വേഷണത്തിനും തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരണ ക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നവംബറിലാണ് സർക്കാർ അപ്പീൽ നൽകിയത്. പെൺകുട്ടികളുടെ മാതാപിതാക്കളും അപ്പീൽ നൽകിയിരുന്നു. കേസിൽ സർക്കാർ അപ്പീലിൽ നവംബർ 9 ന് വാദം കേൾക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
പതിമൂന്നും ഒൻപതും വയസുള്ള പെൺകുട്ടികൾ മരിച്ച കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് പോക്‌സോ കോടതി ആറ് കേസുകളിലായി നാല് പ്രതികളെ വെറുതെ വിട്ടത്.