സി.ബി.ഐ കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല, കാനം രാജേന്ദ്രൻ.

തിരുവനന്തപുരം: സി ബി ഐ അന്വേഷണം സംബന്ധിച്ച സംസ്ഥാന സർക്കാർ നിലപാട് പാടില്ലെന്ന് പറയാൻ കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സി.ബി.ഐ എന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രഏജൻസികൾക്ക് സംസ്ഥാനത്തിന്റെ അനുമതിയോടെ മാത്രമേ ഒരു കേസിൽ അന്വേഷണം നടത്താനാകൂ എന്ന നിലപാടിലേക്ക് നീങ്ങുന്ന കാര്യം ആലോചിക്കുന്നതിൽ സി.പി.എമ്മിനും സർക്കാരിനും സി.പി.ഐയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നു കാനം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ ആവശ്യപ്പെടുന്ന പല കേസുകളും സി.ബി.ഐ ഏറ്റെടുക്കാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ അതല്ലാത്ത പല കേസുകളും അവർ ഏറ്റെടുക്കുന്നുമുണ്ട്. സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ അറിവോടെ മാത്രമേ, അന്വേഷിക്കാൻ പാടുളളൂ. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോൾ ഏജൻസികൾ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ ആവശ്യമാണ്. ഇത് സർക്കാരിനെ അറിയിച്ചെന്നും, തുറന്ന ചർച്ച ആവശ്യപ്പെട്ടെന്നും കാനം വ്യക്തമാക്കുകയുണ്ടായി. സി.ബി.ഐ അന്വേഷണം നടത്തുന്നെങ്കിൽ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരേയും വേണ്ടതല്ലേ. കശുവണ്ടി വികസന കോർപറേഷൻ തോട്ടണ്ടി അഴിമതിക്കേസിൽ വിചാരണക്ക് സർക്കാർ അനുമതി നിഷേധിച്ചതിൽ തെറ്റില്ല. വിചാരണ ചെയ്യണമെങ്കിൽ സർക്കാരിന് കൂടി പൂർണബോദ്ധ്യമുണ്ടാകണമെന്നും കാനം പറഞ്ഞു.