സ്വപ്നയിൽ നിന്ന് 30 കിലോ സ്വർണ്ണം വാങ്ങിയ രാജു പവാറിനെ കസ്റ്റംസ് പ്രതിയാക്കി, തുടർച്ചയായി ഹാജരായില്ല, ജാമ്യമില്ലാ വാറന്റിന് അപേക്ഷനൽകി.

കൊച്ചി / കേരളത്തിൽ വിവാദമായ സ്വർണക്കടത്ത് സംഭവ ത്തിൽപ്രതികളിൽ നിന്നും മുപ്പത് കിലോയോളം സ്വർണം വാങ്ങി എന്ന കണ്ടെത്തലിനെ തുടർന്ന് മംഗളൂരു സ്വദേശിയും ജൂവലറി ഉടമയുമായ രാജു പവാർ എന്നറിയപ്പെടുന്ന രാജേന്ദ്ര പ്രകാശ് പവാറിനെ കസ്റ്റംസ് ഇരുപത്തിനാലാമത്തെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ കോഴിക്കോട് മലപ്പുറം സ്വദേശികളാണ് സ്വർണ വ്യാപാരിയായ രാജു പവാർ എന്നറിയപ്പെടുന്ന രാജേന്ദ്ര പ്രകാശ് പവാറിനെ കുറിച്ച് കസ്റ്റംസിന് വിവരം നൽകിയിരിക്കുന്നത്. സ്വപ്നയും സംഘവും കടത്തി കൊണ്ട് വന്ന സ്വർണ്ണത്തിൽ 30 കിലോ രാജു പവാർ വാങ്ങിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. സ്വർണക്കടത്തിൽ ഉൾപ്പെട്ടവരെയും പിന്നിൽ പ്രവർത്തിച്ചവരെയും പ്രതികളാക്കി വന്ന കസ്റ്റംസ് ഇതോടെ സ്വർണം വാങ്ങിയവരെയും പിടികൂടാൻ വേട്ടക്കിറങ്ങിയിരിക്കുകയാണ്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ നിരവധി തവണ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നെങ്കിലും,രാജു പവാർ ഹാജരായിരുന്നില്ല. തുടർച്ച യായി ഒഴിഞ്ഞുമാറിയ ഇയാൾ നിലവിൽ ഒളിവിലാണ്. തുടർന്ന് ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞയാഴ്ച ഇയാളുടെ മംഗളൂരുവിലെ ഫ്ളാറ്റിൽ കേരളത്തിൽ നിന്നെത്തിയ കസ്റ്റംസ് സംഘം റെയിഡ് നടത്തുകയുണ്ടായി. മംഗളൂരു കാർ സ്ട്രീറ്റിൽ സായ് ബില്യൺ എന്ന പേരിൽ ഒരു സ്വർണക്കടയുള്ള രാജേന്ദ്ര പ്രകാശ് മംഗലപുരം വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരുന്ന സ്വർണം വാങ്ങി വന്നിരുന്നു. മാസങ്ങൾക്ക് മുമ്പ് ഈ കുറ്റത്തിന് രാജു പവാർ മംഗളൂരു ഡി ആർ ഐയുടെ പിടിയിലായിരുന്നു.