ഇൻസ്റ്റന്റ് വായ്പ ; 100 ആപ്പുകളെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കി

ന്യൂഡെൽഹി: ഗൂഗിൾ 100 ഇൻസ്റ്റന്റ് വായ്പാ ആപ്പുകളെ ഇതുവരെ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തതായി കേന്ദ്ര സർക്കാർ. വ്യക്തിവിവരങ്ങൾ ശേഖരിച്ച് ബ്ലാക്ക്മെയിൽ ചെയ്യുന്ന ആപ്പുകളെയാണ് നീക്കം ചെയ്തത്. വിവരസാങ്കേതിക മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭയിൽ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2020 ഡിസംബർ മുതൽ 2021 ജനുവരി വരെയുള്ള കാലയളവിലാണ് ഇത്രയധികം ആപ്പുകൾ നീക്കം ചെയ്തത്. വായ്പ നൽകി പണത്തട്ടിപ്പ് നടത്തുന്ന ആപ്പുകളെപ്പറ്റി നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്ന് ഐടി മന്ത്രാലയം പറഞ്ഞു.
കേരളത്തിലും മൊബൈൽ ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൊബൈൽ ആപ്പ് വഴിയുള്ള വായ്പാതട്ടിപ്പിനെതിരെ നിയമനിർമാണത്തിനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് മന്ത്രി ഇപി ജയരാജൻ അറിയിച്ചിരുന്നു. സൈബർ പൊലീസ് കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ഡിജിപി ക്രൈംബ്രാഞ്ചിനു നിർദ്ദേശം നൽകിയിരുന്നു. വിശദമായ അന്വേഷണം നടത്താൻ ഡിജിപി നിർദ്ദേശം നൽകി. തട്ടിപ്പിന് പിന്നിൽ വിദേശികൾ ഉൾപ്പെടെയുള്ള സംഘമെന്നാണ് വിലയിരുത്തൽ. മൊബൈൽ ആപ് വഴി വായ്പ എടുത്തവരിൽ ചിലർ അമിതപലിശ കാരണം പണം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡിജിപി ഇടപെട്ടത്.