കേരളത്തിൽ ബി ജെ പി ഭൂരിപക്ഷം നേടിയ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്ത് എത്തിയവരുടെ ഔദ്യോഗിക,വ്യക്തി വിവരങ്ങൾ ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു.

പാലക്കാട് / ബി ജെ പി ഭൂരിപക്ഷം നേടിയ തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നവരുടെ ഔദ്യോഗിക, വ്യക്തി വിവരങ്ങൾ ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ സഹായം കൊണ്ട് പാർട്ടി ഭരണം കയ്യാളുന്ന സ്ഥാപനങ്ങളുടെ പട്ടികയും നൽകാൻ നിർദേശിച്ചിട്ടുണ്ട്. നിയമനങ്ങളിൽ മാനദണ്ഡം ഉറപ്പുവരുത്താനും വിഭാഗീയ പ്രശ്നങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് ഈ നടപടിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇതേപ്പറ്റി പറയുന്നത്.
അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഇരുമുന്നണികളെയും പിന്തുണയ്ക്കേണ്ടെന്നാണ് സംഘടനാ തീരുമാനമെങ്കിലും ഏതെങ്കിലും പ്രധാന സ്ഥാനം ലഭിക്കുന്ന പക്ഷം നിലപാടിൽ വിട്ടുവീഴ്ചയാകാമെന്നാണ് കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. പന്തളം, പാലക്കാട് നഗരസഭകൾ അടക്കം 30 തദ്ദേശസ്ഥാപനങ്ങളിൽ എൻഡിഎ ഇത്തവണ ഭൂരിപക്ഷം നേടിയിട്ടുണ്ട്. കേരളത്തിൽ പാർട്ടി മുന്നേറ്റം നടത്തിയതായി ദേശീയഅധ്യക്ഷനും മറ്റു പ്രധാന നേതാക്കളും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ഇതിനു പിറകെ, വിവിധ സ്ഥാനങ്ങളിലേക്കു തിരുമാനിച്ചവരുടെ വിവരങ്ങൾ കൈമാറാൻ സംസ്ഥാനനേതൃത്വത്തെ അറിയിക്കുകയായിരുന്നു. കുറഞ്ഞ പ്രായം,വിദ്യഭ്യാസം, സാമുദായിക സന്തുലനം എന്നിവയ്ക്ക് മുൻഗണന നൽകിവേണം അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പെന്നാണു കേന്ദ്ര നേതൃത്വം നിർദേശം നൽകിയിട്ടുള്ളത്. പ്രത്യേക സാഹചര്യങ്ങളിൽ ഇളവ് ആകാമെങ്കിലും അത് നേതൃത്വത്തെയും അണികളെയും ബോധ്യപ്പെടുത്തണമെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കൾ തദ്ദേശ അംഗങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായം തേടിയാണു സ്ഥാനങ്ങളിലേക്കുള്ള പരിഗണനാപട്ടിക തയാറാക്കിയത്. ആർഎസ്എസ് നിർദ്ദേശവും പരിഗണിച്ചശേഷം പട്ടിക പാർട്ടി സംസ്ഥാന പ്രസിഡന്റിന് നൽകി പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ അടക്കം ചെയ്ത കവർ പ്രത്യേക ദൂതൻ മുഖേന ജില്ലാകമ്മിറ്റികളിലെത്തിക്കുകയാണ് വേണ്ടത്.