CrimeKerala NewsLatest NewsLaw,NewsPolitics

പറഞ്ഞ വാക്ക് പാലിച്ച് സിബിഐ

കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ പറഞ്ഞ വാക്ക് പാലിച്ച് സിബിഐ. 2020 ഡിസംബറില്‍ കേസേറ്റെടുത്ത ശേഷം കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിലെത്തിയ സിബിഐ ഉദ്യോഗസ്ഥരോട് കൊലപാതകത്തില്‍ പങ്കാളികളായ പാര്‍ട്ടി നേതാക്കന്മാര്‍ ഇപ്പോഴും പുറത്തുണ്ടെന്ന് ഇരുകുടുംബവും പരാതി പറഞ്ഞിരുന്നു.

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാമെന്നും പക്ഷേ ഇന്നോ നാളെയോ അറസ്റ്റുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത് എന്നുമായിരുന്നു അന്ന് സിബിഐ എസ്പി നന്ദകുമാരന്‍ നായരും ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണനും പറഞ്ഞത്. ആ വാക്കുകള്‍ കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രാവര്‍ത്തികമായി. സിബിഐയുടെ അന്വേഷണം തുടങ്ങിയതോടെ, പാര്‍ട്ടി ബന്ധമുള്ള, എന്നാല്‍ സംശയം തോന്നിയ പലരെയും പല ഘട്ടങ്ങളായി വിളിച്ച് ചോദ്യം ചെയ്യുകയായിരുന്നു.

ഓരോ നീക്കത്തിലും രഹസ്യ സ്വഭാവം പാലിച്ചിരുന്നുവെന്ന് വേണം പറയാന്‍. പെരിയ കേസില്‍ സിബിഐ നടത്തിയ പ്രവര്‍ത്തനശൈലി പ്രധാനമായും അതായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് ഒരാള്‍ക്കും നേരിയ സൂചന പോലും നല്‍കിയില്ല. ഏതാണ്ട് മുന്നൂറില്‍പ്പരം ആളുകളുടെ മൊഴിയെടുത്തിട്ടുണ്ട്. സിബിഐയുടെ തുടരന്വേഷണം നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഓഗസ്റ്റ് മാസം ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍, നാല് മാസത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് പെരിയ കേസില്‍ സിബിഐ മുന്‍ എംഎല്‍എയെ അടക്കം പ്രതി ചേര്‍ത്തതും ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തതും.

ആകെ പത്ത് പേരെയാണ് സിബിഐ പ്രതി ചേര്‍ത്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ 14 പ്രതികളെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. സിബിഐ കണ്ടെത്തിയ പ്രതികള്‍ കൂടി ആകുന്നതോടെ ആകെ 24 പേരാകും. മുന്‍ എംഎല്‍എയും ബ്രാഞ്ച് സെക്രട്ടറിയും പ്രതി ചേര്‍ക്കപ്പെട്ടതോടെ സിബിഐയുടെ അന്വേഷണം പാര്‍ട്ടി തലപ്പത്തേക്ക് എത്തുന്നുവെന്ന ആശങ്ക പാര്‍ട്ടിക്കുള്ളിലുമുണ്ട്.

അതിനാല്‍ ഇപ്പോള്‍ തന്നെ പാര്‍ട്ടി ജില്ലാ നേതൃത്വം സിപിഎമ്മുകാര്‍ നിരപരാധികളാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകികള്‍ സിപിഎമ്മുകാരല്ലെന്നും അറസ്റ്റിലായവര്‍ നിരപരാധികളാണെന്നുമാണ് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button