കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ധന സഹായം പ്രഖ്യാപിച്ചു.

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധന സഹായം നൽകുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രി ഹർദീപ് സിങ് പുരി കരിപ്പൂരിലും മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ടും പറഞ്ഞു. സിവിൽ ഏവിയേഷൻ വകുപ്പിന്റെ ഇടക്കാല ആശ്വാസമായാണ് തുക നൽകുകയെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും സാധാരണ പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നൽകും. ബ്ലാക്ക് ബോക്സ് പരിശോധിച്ച ശേഷമേ അപകടത്തെക്കുറിച്ച് പറയാൻ സാധിക്കൂ. ഊഹാപോഹങ്ങൾക്കുള്ള സമയമല്ല ഇതെന്നും പരമാവധി തെളിവുകൾ കണ്ടെത്തുകയാണ് പ്രധാനമെന്നും ഹർദീപ് സിങ് പുരി പറഞ്ഞു.
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സഹായധനമായി സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. വിലപ്പെട്ട 18 ജീവനുകളാണ് നഷ്ടപ്പെട്ടത്. അപകടത്തിൽപെട്ടവരെ അതിശയകരമായി രക്ഷപ്പെടുത്താൻ കഴിഞ്ഞു. സാധാരണ ഇത്തരത്തിലുള്ള അപകടങ്ങളിൽ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടാകും അതിലേക്ക് എത്തിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.