പുള്ളിപ്പുലിയെ കൊന്ന് കറിവച്ച പ്രതികൾ സ്ഥിരം വേട്ടക്കാർ, മുള്ളൻപന്നിയെയും കൊന്ന് കറിവെച്ചുതിന്നു.

ഇടുക്കി/ മാങ്കുളത്ത് കെണിവച്ച് പിടിച്ച പുള്ളിപ്പുലിയെ കൊന്ന് കറിവച്ച പ്രതികൾ പതിവ് വേട്ടക്കാർ. വർഷങ്ങളായി ഇവർ കാറ്റ് മൃഗങ്ങളെ പിടികൂടി കൊന്നു തിന്നുകയും ആവശ്യത്തിലധികം വരുന്ന ഇറച്ചി വിറ്റു വരുകയുമായിരുന്നു. ഇതിനുമുമ്പും ഇവർ മൃഗങ്ങളെ വേട്ടയാടിയിരുന്ന സംഘം മുള്ളൻപന്നിയെ കൊന്ന് കറിവച്ച് കഴിച്ചിരുന്നതായും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവച്ച് പിടികൂടി കൊന്ന് കറിവച്ചു ഭക്ഷിച്ച സംഭവത്തിൽ അഞ്ച് പേരാണ് വനംവകുപ്പിന്റെ പിടിയിലായിരുന്നത്. ബുധനാഴ്ച രാത്രിയിൽ മാങ്കുളം സ്വദേശി വനോദിന്റെ നേതൃത്വത്തിൽ കെണിവെച്ച് പിടികൂടിയ ആറുവയസുള്ള പുലിയെ വിനോദും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസിൽ, വി.പി. കുര്യാക്കോസ്, സി.എസ്. ബിനു, സലി കുഞ്ഞപ്പൻ, വടക്കും ചാലിൽ വിൻസന്റ് എന്നിവരാണ് അറസ്റ്റിലായത്. വനത്തോട് ചേർന്നുള്ള കൃഷിയിടത്തിൽ നിന്നാണ് പുലിയെ കെണിവച്ച് പിടിച്ചത്.
വനംവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറെസ്റ്റിലാവുന്നത്. മാങ്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉദയസൂര്യന്റെ നേതൃത്വത്തിൽ ആണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിലാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു.
പുലിയെ കൊന്നു മാംസം സംഘാംഗങ്ങൾ വീതിച്ചെടുക്കുകയായിരുന്നു. തുടർന്ന് പുലിയുടെ തോലുരിച്ച് പത്തുകിലോയോളം ഇറച്ചിയെടുത്ത് കറിയാക്കി എന്നാണ് വനം വകുപ്പ് പറയുന്നത്. വിൽപ്പനക്കായി മാറ്റി വെച്ചിരുന്ന പുലിയുടെ തോലും പല്ലും നഖവും മറ്റു അവശിഷ്ടങ്ങളും കറിയും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു.