സെക്രട്ടറിയേറ്റിലെ തീപിടുത്തം: മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ

സെക്രട്ടറിയേറ്റ് തീപിടിത്തം റിപ്പോർട്ട് ചെയ്തതിൽ മാധ്യമങ്ങൾക്കെതിരേ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിനശിച്ചു എന്ന വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരേയാണ് നിയമ നടപടി സ്വീകരിക്കാൻ തീരുമാനമായത്. ഇത് സംബന്ധിച്ച് പ്രസ് കൗൺസിലിനെ സമീപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.സി.ആർ.പി.സി. 199 (2) വകുപ്പ് പ്രകാരമാണ് നടപടി.
സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ പൊളിറ്റിക്കൽ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ഫയലുകൾ കത്തി നശിച്ചു എന്ന ആക്ഷേപം ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതോടൊപ്പം പ്രതിപക്ഷ നേതാക്കൻമാരും ആക്ഷേപം ഉന്നയിച്ചിരുന്നു. തീപ്പിടിത്തത്തിൽ ഫയലുകൾ കത്തി നശിച്ചു എന്ന വാർത്തയും പ്രസ്താവനയും നൽകിയ എല്ലാവർക്കുമെതിരേ നിയമ നടപടി സ്വീകരിക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇക്കാര്യത്തിന് എ.ജിയിൽനിന്ന് സർക്കാർ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം മന്ത്രി സഭ ചർച്ച ചെയ്ത ശേഷമാണ് തീരുമാനം.
സർക്കാരിന് അപകീർത്തികരമായ വാർത്തകൾ കൊടുത്ത മാധ്യമങ്ങൾക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരേ നടപടി സ്വീകരിക്കാൻ ക്രിമിനൽ നടപടി ചട്ടം 199 (2) പ്രകാരം അധികാരം ഉണ്ട്. അത്തരത്തിലുള്ള നടപടി സ്വീകരിക്കാം. ഇതോടൊപ്പം തന്നെ അപകീർത്തികരമായ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരേ പ്രസ് കൗൺസിലിനെ സമീപിക്കാനും കഴിയുമെന്നാണ് എ.ജിയുടെ ഉപദേശം. എ.ജിയുടെ ഉപദേശം അംഗീകരിച്ച് തീപിടിത്തത്തിൽ ഫയൽ കത്തി നശിച്ചു എന്ന വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരേ കേസ് നൽകാനുമാണ് മന്ത്രിസഭാ തീരുമാനം.
ഇതോടൊപ്പം പ്രസ് കൗൺസിലിനും പരാതി നൽകും. ഈ രണ്ട് നടപടികൾക്കുമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി പി. കെ ജോസിനെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.