ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാവും.

കൊല്‍ക്കത്ത / ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്നും, തമിഴ്‌നാട് – പുതുച്ചേരി തീരങ്ങളില്‍ ഇത് വീശിയടിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 25ന് മാമല്ലപ്പുരം, കരായ്ക്കല്‍ തീരങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോകുകയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തെ തുടർന്ന് കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കി. കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘നവംബര്‍ 25, 26 തീയ്യതികളില്‍ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിമീ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നു കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കന്യാകുമാരി, തമിഴ്‌നാട്-പുതുച്ചേരി, തീരങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.