കയ്യിൽ കുറച്ച് കഞ്ചാവെ ഉണ്ടായിരുന്നുള്ളൂ, വിവാഹം ഉറപ്പിച്ചിരിക്കുകയാണ്, ജാമ്യം നൽകണം,നടി ബ്രിസ്റ്റി ബിശ്വാസ്

കൊച്ചി/ തന്റെ കയ്യിൽ കുറച്ച് കഞ്ചാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും, വിവാഹം ഉറപ്പിച്ചിരിക്കുകയാണ്, ജാമ്യം അനുവദിക്കണം എന്നും വാഗമൺ ലഹരിമരുന്ന് പാർട്ടി കേസിലെ പ്രതിയും നടിയുമായ ബ്രിസ്റ്റി ബിശ്വാസ് കോടതിയോട്. തന്റെ കയ്യിൽ നിന്ന് ചെറിയ അളവ് കഞ്ചാവ് മാത്രമാണ് പിടികൂടിയത്. എൽഎസ്‌ഡി മുതലായ ലഹരിമരുന്നുകൾ ഇല്ലായിരുന്നു. ബ്രിസ്റ്റി കോടതിയോട് പറഞ്ഞു.
കേസിലെ പ്രതികളായ തൃപ്പൂണിത്തുറ സ്വദേശിനി ബ്രിസ്റ്റി ബിശ്വാസ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ഷൗക്കത്ത് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കേസിൽ ലഹരി കടത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് പാർട്ടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പൊലീസ് കോടതിയെ അറിയിച്ചു.
കേസിൽ ഷൗക്കത്ത് ആറാമത്തെയും, ബ്രിസ്റ്റി ഒന്പതാമത്തെയും പ്രതികളാണ്. ഒന്നു മുതൽ എട്ട് വരെ പ്രതികൾ റിസോർട്ടിലെ ഒരു കെട്ടിടത്തിലും താൻ മറ്റൊരു കെട്ടിടത്തിലും ആയിരുന്നുവെന്നാണ് ബ്രിസ്റ്റി ജാമ്യത്തിനായി കോടതിയിൽ ഉന്നയിച്ചിരിക്കുന്ന വാദം.
ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളുടെ കയ്യിൽ നിന്ന് എൽഎസ്‌ഡി, എക്സ്റ്റസി തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ കണ്ടെടുത്തെന്നു പൊലീസ്കോടതിയിൽ വ്യക്തമാക്കി.
ജാമ്യാപേക്ഷകളിൽ വിധി പറയാൻ കോടതി മാറ്റി. വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ ഡിസംബർ 20ന് രാത്രി നടന്ന റെയ്‌ഡിലാണ് പ്രതികൾ പിടിയിലായത്. ബ്രിസ്റ്റി ബിടെക് വിദ്യാർഥിനിയാണ്. വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഈ മാസമാണ് ചടങ്ങുകളെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപെട്ടിട്ടുണ്ട്. കേസിലെ പ്രതികൾ 21 മുതൽ റിമാൻഡിൽ കഴിയുകയാണ്.