വിവാദമായ കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു,സമരം തുടരും.

ന്യൂഡൽഹി / കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദമായ കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. കര്‍ഷകരുടെ പ്രശ്നങ്ങളും നിലപാടുകളും പഠിക്കാനായി നാലംഗ ജുഡീഷ്യൽ സമിതിയെ നിയമിച്ച സുപ്രീം കോടതി, സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ കാര്‍ഷിക നിയമഭേദഗതികള്‍ സ്റ്റേ ചെയ്യുകയായിരുന്നു. കര്‍ഷകര്‍ സമരം തുടരുന്നതിൽ പ്രശ്നമില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുന്ന അപൂർവ്വ സംഭമാണ് ഉണ്ടായത്.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാൻ എസ് എസ് മൻ, പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാത്തി, അനിൽ ധന്വന്ത് എന്നിവർ അടങ്ങിയ നാലംഗ ജുഡീഷ്യൽ സമിതിയെയാണ് സുപ്രീം കോടതി നിയോഗിച്ചത്. കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ വിശദമായി പഠിക്കുന്നത് കാര്‍ഷിക മേഖലയിലെ വിദഗ്ധരും കർഷക സംഘടനകളുടെ പ്രതിനിധികളും സമിതിയിൽ ഉണ്ടായിരിക്കും.
കാര്‍ഷിക നിയമങ്ങളിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നും നിയമങ്ങള്‍ നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടു പോകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ, സര്‍ക്കാര്‍ പിന്നോട്ടു പോയില്ലെങ്കിൽ നിയമങ്ങള്‍ സ്റ്റേ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്കിയ ശേഷം സുപ്രീം കോടതിയുടെ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയായിരുന്നു. കര്‍ഷകസമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. വൃദ്ധരും സ്ത്രീകളും അടക്കമുള്ളവര്‍ സമരത്തിൽ നിന്ന് പിന്മാറുമെന്നും സംഘടനകള്‍ വ്യക്തമാക്കി. സമരവേദി രാംലീല മൈതാനിയിലേയ്ക്ക് മാറ്റാൻ അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിടുകയുണ്ടായി. പുതിയ കോടതി നടപടികളുടെ പശ്ചാത്തലത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് കെ വി ബിജു വ്യക്തമാക്കിയിട്ടുണ്ട്.