CrimeKerala NewsLatest NewsNationalNews

തിരുവനന്തപുരത്ത് ട്രഷറി കൊള്ള, ജില്ലാ കലക്‌റ്ററുടെ അക്കൗണ്ടിൽ നിന്ന് രണ്ടു കോടി അടിച്ചുമാറ്റി.

പ്രളയ ദുരിതാശ്വാസ ഫണ്ടിനായി എറണാകുളം കളക്ടർക്ക് അനുവദിച്ചു നൽകിയ പണത്തിൽ നിന്ന് ഒരു കോടിയോളം തട്ടിയെടുക്കാൻ നടത്തിയ ശ്രമത്തിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുൻപ്, തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേരിൽ ട്രഷറിയിലുള്ള അക്കൗട്ടിൽ നിന്ന് രണ്ടു കോടി അടിച്ചു മാറ്റപ്പെട്ട ഞെട്ടിക്കുന്ന സംഭവം പുറത്ത്.

തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് ഒരു ട്രഷറി ഉദ്യോഗസ്ഥൻ രണ്ട് കോടിയിലേറെ രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. മാസങ്ങൾക്കു മുമ്പ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്‍റെ യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിപ്പിന് പിന്നിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന വിവരം ഇനിയും അറിവായിട്ടില്ല. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്‍റാണ് രണ്ടുകോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. സംഭവം, സബ് ട്രഷറി ഓഫീസർ ജില്ലാ ട്രഷറി ഓഫീസറെയും ജില്ലാ ട്രഷറി ഓഫീസർ, ട്രഷറി ഡയറക്‌റ്ററെയും വ്യാഴാഴ്ചയാണ് അറിയിച്ചിരിക്കുന്നത്. കളക്ടറുടെ അക്കൗട്ടിൽ നിന്നും പണം അടിച്ചു മാറ്റപ്പെട്ട സംഭവം സംബന്ധിച്ച് വെള്ളിയാഴ്ച വരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

വഞ്ചിയൂർ ട്രഷറിയിലെ സബ് ട്രഷറി ഓഫീസർ ഈ വർഷം മെയ് 31ന് സർവീസിൽനിന്ന് വിരമിക്കുകയായിരുന്നു. അതിന് രണ്ടുമാസം മുമ്പ് ഇയാൾ വിരമിക്കലിന് മുന്നോടിയായുള്ള അവധിയിലായിരുന്നു. ഇയാൾ ഉപയോഗിച്ച് വന്ന യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജില്ലാ കലക്‌റ്ററുടെ അക്കൗണ്ടിലെ രണ്ടുകോടി രൂപ സീനിയർ അക്കൗണ്ടന്‍റ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുന്നത്. സ്വന്തം അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ മാറ്റിയ ഉടനെ ആ ഇടപാടിന്‍റെ വിവരങ്ങൾ ഇതു സംബന്ധിച്ച രേഖകളിൽനിന്ന് സീനിയർ അക്കൗണ്ടന്‍റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. അതേസമയം, പണം കൈമാറ്റം സംബന്ധിച്ച ‘ഡേ ബുക്കി’ൽ രണ്ട് കോടിയുടെ വ്യത്യാസം ശ്രദ്ധയിൽപ്പെടുകയായിരുന്നു. 27നാണ് രണ്ടു കോടി രൂപ അടിച്ചുമാറ്റിയത്. ഈ തുക അടുത്ത ദിവസങ്ങളിലും കണ്ടെത്താനാവാതെ വന്നതിനെ തുടർന്ന് ഡേ ബുക് സമർപ്പിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്താനായത്.
സർവീസിൽനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പാസ് വേഡും യൂസർ നെയിമും അന്നുതന്നെ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ് വേഡും യൂസർ നെയിമും ഉപയോഗിച്ച് ജൂലൈ 27ന് എങ്ങനെ പണം മാറ്റാനായി എന്നതാണ് ട്രഷറി ഉദ്യോഗസ്ഥർ പോലും മൂക്കത്ത് വിരൽ വെക്കാൻ കാരണമായിരിക്കുന്നത്.

ഇതുവരെ രണ്ടു കോടിയുടെ തട്ടിപ്പുമാത്രമേ പുറത്തറിഞ്ഞിട്ടുള്ളൂ. കൂടുതൽ തുക ഇങ്ങനെ തട്ടിയെടുത്തിട്ടുണ്ടാവാം എന്നാണ് ഇപ്പോൾ സംശയിക്കുന്നത്. നേരത്തെ കലക്‌റ്ററേറ്റ് മുമ്പ് വഞ്ചിയൂരിലായിരുന്നു പ്രവർത്തിച്ചു വന്നിരുന്നത്. പിന്നീട് അത് കുടപ്പനക്കുന്നിലെ സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നെങ്കിലും, ദൈനംദിന ഉപയോഗത്തിന്‍റേതല്ലാതെയുള്ള ജില്ലാ കലക്‌റ്ററുടെ ചില അക്കൗണ്ടുകൾ വഞ്ചിയൂർ തന്നെ തുടരുകയായിരുന്നു. ഒരു അക്കൗണ്ടിലെ തട്ടിപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button