പ്രസിഡന്റ് കസേരയിൽ കടിച്ചു തൂങ്ങാനായി 18 മത്തെ അടവുമായി ട്രംപ്.

വാഷിംഗ്ടണ്‍ / പ്രസിഡന്റ് കസേരയിൽ കടിച്ചു തൂങ്ങാനായി 18 മത്തെ അടവുമായി ഡൊണാള്‍ഡ് ട്രംപ്. ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ അംഗീകരിക്കില്ലെന്ന് 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ നിലപാടെടുത്തതിന് പിറകെ വന്‍ പ്രതിഷേധസമരത്തിന് കൂടി ആഹ്വാനം ചെയ്തുകൊണ്ടാണ് ട്രംപിന്റെ പുതിയ നീക്കം. മാര്‍ച്ച് ഫോര്‍ ട്രംപ് എന്ന പുതിയ പ്രതിഷേധ സമരത്തിനാണ് ട്രംപ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി ആറിന് രാവിലെ വൈറ്റ് ഹൗസിനു മുന്നില്‍ മാര്‍ച്ചിനായി അണിനിരക്കാനാണ് ട്രംപ്പ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു വീഡിയോയും ട്രംപ് ഇതിനായി പങ്കുവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്തുക, അന്തസത്ത സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് സമരമെന്നും, വാഷിംഗ്ടണ്‍ ഡി.സി ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിക്കായി ഒത്തുചേരൂ, ചരിത്രത്തിന്റെ ഭാഗമാകൂ എന്നാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
ഇതിനിടെ സെനറ്റിലും ട്രംപ് മറ്റു ചില ചരടുവലികള്‍ നടത്തുകയാണ്. 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കഴിഞ്ഞ ദിവസം ഇലക്ട്രല്‍ കോളേജ് ഫലത്തില്‍ എതിര്‍പ്പുണ്ടെന്ന് അറിയിച്ചിരുന്നു. വോട്ടുകള്‍ ഔദ്യോഗികമായി എണ്ണുന്നതിനു വേണ്ടി ബുധനാഴ്ച നടത്തുന്ന ജോയിന്റ് സെഷനില്‍ എതിര്‍പ്പറിയിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ഇലക്ട്രല്‍ കോളേജ് വോട്ടുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന സംസ്ഥാനങ്ങളിൽ പത്ത് ദിവസം നീളുന്ന അന്വേഷണം വേണമെന്നാണ് ഈ സെനറ്റര്‍മാർ ആവശ്യപ്പെടുന്നത്. ‘കോണ്‍ഗ്രസ് എത്രയും വേഗം ഇലക്ട്രല്‍ കോളേജ് കമ്മീഷനെ പ്രഖ്യാപിക്കണം. അവര്‍ക്ക് അന്വേഷണത്തിനും വിവരങ്ങള്‍ പുറത്തുകൊണ്ടു വരുന്നതിനുമുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നൽകണം.’എന്നാണ് സെനറ്റര്‍മാര്‍ സംയുക്തമായി മുന്നോട്ടു വെച്ചിട്ടുള്ള ആവശ്യം. 2020 നവംബറിലാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ വിജയിക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്നാരോപിച്ച് ട്രംപ് രംഗത്ത് വരുകയായിരുന്നു. ട്രംപ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഹരജി സമര്‍പ്പിച്ചെങ്കിലും കോടതി അത് തള്ളി.
തെരഞ്ഞെടുപ്പിനെതിരെ നിരന്തരം ട്വീറ്റ് ചെയ്തുകൊണ്ടിരുന്ന ട്രംപിന്റെ പല ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്യുകയും തെറ്റായ വിവരങ്ങളാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു വരുകയായിരുന്നു. 50 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വോട്ടുകൾ ഔദ്യോഗികമായി എണ്ണിത്തിട്ടപ്പെടുത്തി ഡിസംബര്‍ 14ന് ജോ ബൈഡനെ വിജയിയായി ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിച്ചിരുന്നതാണ്. ബൈഡന് 303 ഇലക്ട്രല്‍ വോട്ടുകളും ട്രംപിന് 232 വോട്ടുകളുമാണ് ലഭിച്ചത്. തുടർന്നും പരാജയം സമ്മതിക്കാതിരുന്ന ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ രംഗത്തെത്തുകയുമുണ്ടായി. ഗൂഢാലോചനയ്ക്ക് പേരുകേട്ട അഭിഭാഷക സിഡ്നി പവല്‍, പുറത്താക്കപ്പെട്ട ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ളിന്‍, ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനന്‍ എന്നിവര്‍ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെത്തിയതിന് പിറകെ ട്രംപ് അട്ടിമറി നീക്കങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടോ എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഏറ്റവും ഒടുവിലാണ് സെനറ്റര്‍മാരെയും മാര്‍ച്ചിനെയും കൂട്ടിപ്പിടിച്ചുകൊണ്ട് അവസാന അങ്കത്തിന് ട്രംപ് കരുക്കൾ നീക്കുന്നത്.