ഇരുപത് ശതമാനം ശമ്പളം വെട്ടിക്കുറച്ചു,868 ജൂനിയർ ഡോക്ടർമാർ രാജി വയ്ക്കുന്നു.

കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ കോവിഡ് ബാധിതരുടെ ചികിത്സയ്ക്കായി നിയമിച്ച 868 ജൂനിയർ ഡോക്ടർമാർ രാജി വയ്ക്കുന്നു. ഈ മാസം 10 ന് ഇവർ രാജി വയ്ക്കുമെന്ന് സർക്കാരിനെ അറിയിച്ചു. സർക്കാരിന്റെ സാലറി ചലഞ്ചിന്റെ ഭാഗമായി ഇരുപത് ശതമാനം തുക ശമ്പളത്തിൽ നിന്ന് പിടിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.
നാല്പത്തിരണ്ടായിരം രൂപ ശമ്പളമാണ് താത്കാലികടിസ്ഥാനത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ജോലിക്ക് ചേർന്ന ഡോക്ടർമാർക്ക് വാഗ്ദാനം ചെയ്തിരുന്നത് എങ്കിലും കൃത്യസമയത്ത് നൽകിയില്ല. തുടർന്ന് പ്രതിഷേധാങ്ങൾക്കൊടുവിൽ ശമ്പളം നൽകിയെങ്കിലും സർക്കാരിന്റെ സാലറി ചലഞ്ചിന്റെ ഭാഗമായി 8200 രൂപ പിടിച്ചു. അതുകൂടാതെ നികുതിയും മറ്റും കിഴിവ് ചെയ്തപ്പോൾ ശമ്പളമായി 27000 രൂപ മാത്രമാണ് ലഭിച്ചതെന്ന് ഡോക്ടർമാർ പരാതി പറയുന്നു. നാഷണൽ ഹെൽത്ത് മിഷൻ നിയമിച്ച ഡോക്ടർമാർക്ക് മുഴുവൻ ശമ്പളവും ലഭിക്കുന്നുണ്ട്. ഇതിൽ പ്രതിഷേധിചാണ് കേരള ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രാജിക്കത്ത് സർക്കാരിന് നൽകിയത്.