ദളിത് സ്ത്രീയുടെ മൃതദേഹത്തോട് അയിത്തം; പൊതുസ്മശാനം വിലക്കി,അടക്കിയത് പുറമ്പോക്കില്‍, സംഭവം പാലക്കാട് അട്ടപ്പാടിയില്‍.

പാലക്കാട് അട്ടപ്പാടിയില്‍ ദളിത് സ്ത്രീയുടെ മൃതദേഹം പൊതുസ്മശാനത്തില്‍ അടക്കാന്‍ അനുവദിച്ചില്ലെന്ന് പരാതി. അഗളി പുതൂര്‍ പഞ്ചായത്തിലെ ഉമ്മത്താംപടിയില്‍ ചക്ലിയ വിഭാഗത്തില്‍പ്പെട്ട ശാന്തയുടെ മൃതശരീരത്തോട് ആണ് അയിത്തം കല്‍പ്പിച്ചത്. ഈ പ്രദേശത്ത് തമിഴ് നാട്ടില്‍നിന്ന് കുടിയേറിയ മേല്‍ജാതിക്കാരെന്ന് അവകാശപ്പെടുന്ന കൗണ്ടര്‍, ഗൗണ്ടര്‍ വിഭാഗക്കാരാണ് മൃതദേഹം അടക്കുന്നത് തടഞ്ഞത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധുക്കള്‍ ഇക്കാര്യത്തില്‍ പരാതിപറയാന്‍പോലും ധൈര്യം കാണിച്ചില്ല. ഭൂവുടമകള്‍ക്കൂടിയായ ഗൗണ്ടര്‍, കൗണ്ടര്‍ വിഭാഗക്കാരെ ഭയക്കുന്നതാണ് കാരണമെന്ന് പൊതുപ്രവര്‍ത്തകനായ ബാലന്‍ കറുപ്പന്‍ പറയുന്നു.
പ്രദേശത്ത് ചക്ലിയ വിഭാഗക്കാരെ പൊതുകിണറില്‍നിന്ന് വെള്ളമെടുക്കാന്‍ അനുവദിക്കാറില്ല. പ്രത്യേക ഗ്ലാസിലാണ് കുടിവെള്ളം നല്‍കുന്നത്. കടും വിവേചനത്തിനെതിരേ പ്രതിഷേധം ഉയരുമ്പോള്‍ മാത്രം താല്‍ക്കാലിക പരിഹാരമുണ്ടാവുമെന്നും ബാലന്‍ കറുപ്പന്‍ പറഞ്ഞു.
എല്ലാ വിഭാഗക്കാര്‍ക്കും പ്രത്യേക ശ്മശാനങ്ങൾ ഉണ്ടെങ്കിലും, ദളിതര്‍ക്ക് ശ്മശാനില്ലാത്തതാണ് പ്രശ്‌നമെന്ന് ജില്ലാപഞ്ചായത്ത് അംഗം എം രാജന്‍ പറഞ്ഞു. മുമ്പ് ചക്ലിയ വിഭാഗത്തില്‍പ്പെട്ട ഒരാളെ ഇതേ ശ്മശാനത്തിൽ അടക്കിയിരുന്നു. ശ്മശാനത്തിനായി ഭൂമി കണ്ടെത്താന്‍ പഞ്ചായത്തിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും എം രാജന്‍ പറഞ്ഞു. സര്‍ക്കാരിന് അപേക്ഷയും നല്‍കിയിട്ടുണ്ട്. വനത്തോട് ചേര്‍ന്നുള്ള കോളനിയിലാണ് ചക്ലിയ വിഭാഗക്കാര്‍ താമസിക്കുന്നത്. പൊതുസ്മശാനം 15 ലക്ഷം രൂപ മുടക്കി ഗൗണ്ടര്‍, കൗണ്ടര്‍ വിഭാഗക്കാര്‍ വാങ്ങിയതാണെന്നാണ് ഇവരുടെ വാദം. ശാന്തയുടെ മൃതദേഹം അടയ്ക്കാനെത്തിയപ്പോള്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് ഇവര്‍ മടങ്ങിപ്പോയത്. തുടര്‍ന്ന് സമീപത്തെ പുറമ്പോക്കില്‍ സംസ്‌കരിച്ച് മടങ്ങുകയായിരുന്നു.