CinemaLatest NewsNationalNews

തന്റെ പേര് ഉപയോഗിക്കേണ്ട; മാതാപിതാക്കളടക്കം 11 പേർക്കെതിരെ കോടതിയെ സമീപിച്ച് വിജയ്

തന്റെ പേരിൽ സമ്മേളനങ്ങൾ നടത്തുന്നതിൽ നിന്ന് പതിനൊന്ന് പേരെ തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടൻ വിജയ്. മാതാപിതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്.

അമ്മ ശോഭ ചന്ദ്രശേഖർ, അച്ഛൻ എസ്എ ചന്ദ്രശേഖർ എന്നിവരടക്കമുള്ളവർക്കെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ആരും തന്റെ പേര് ഉപയോഗിച്ച് സമ്മേളനങ്ങളോ രാഷ്ട്രീയ പാർട്ടിയോ രൂപീകരിക്കരുതെന്ന് പറയുന്നു.

നേരത്തേ എസ്എ ചന്ദ്രശേഖർ വിജയി രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന തരത്തിൽ പ്രഖ്യാപിച്ചിരുന്നു. കൂടാതെ വിജയുടെ പേരിൽ പാർട്ടി രജിസ്റ്ററും ചെയ്തിരുന്നു. പിന്നാലെ ഇത് തള്ളി വിജയിയും രംഗത്തെത്തി. ഇതോടെ പിതാവുമായി വിജയ് അകന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

പാർട്ടിയുടെ പ്രസിഡന്റായി ബന്ധുവായ പത്മനാഭനേയും വിജയുടെ അമ്മയെ പാർട്ടി സെക്രട്ടറിയുമാക്കിയിട്ടായിരുന്നു ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. വിജയ് നൽകിയ ഹർജിയിൽ പരാമർശിച്ചിരിക്കുന്ന മറ്റുള്ളവർ ഫാൻസ് ക്ലബ് അംഗങ്ങളാണ്.

വിജയ് മക്കൽ ഇയക്കം എന്ന ഫാൻ ക്ലബ്ബിനേയായിരുന്നു ചന്ദ്രശേഖർ രാഷ്ട്രീയ പാർട്ടിയായി 2020 ൽ പ്രഖ്യാപിച്ചത്. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്നായിരുന്നു പാർട്ടിയുടെ പേര്.

എന്നാൽ ഈ പാർട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പാർട്ടിയിൽ ആരും അംഗത്വമെടുക്കരുതെന്നും ആരാധകരോടും വിജയ് ആവശ്യപ്പെട്ടു. തന്റെ പിതാവിന്റെ രാഷ്ട്രീയ അഭിലാഷങ്ങൾ പിന്തുടരാൻ താൻ ബാധ്യസ്ഥനല്ലെന്നും അദ്ദേഹം ആരംഭിച്ച പാർട്ടിയിൽ ആരാധകർ ചേരരുതെന്നുമായിരുന്നു വിജയുടെ അഭ്യർത്ഥന.

ആരെങ്കിലും തന്റെ പേരോ ചിത്രങ്ങളോ അല്ലെങ്കിൽ ഫാൻ ക്ലബ്ബുകളോ അവരുടെ രാഷ്ട്രീയ അഭിലാഷങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ, അവർക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മാതാപിതാക്കൾ അടക്കമുള്ളവർക്കെതിരെ വിജയ് സമർപ്പിച്ച ഹർജി ഈ മാസം 27ന് കോടതി പരിഗണിക്കും. തമിഴ്നാട്ടിൽ അടുത്തമാസം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയിയുടെ പേരിലുള്ള ഫാൻക്ലബ്ബ് തയ്യാറെടുക്കുന്നതായി വാർത്തകൾ വന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button