

ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അമേരിക്ക പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറുത്ത് മുറിച്ചു. ആഗോള മഹാമാരി നിയന്ത്രിക്കുന്നതില്‍ സംഘടന പരാജയപ്പെട്ടെന്നും ചൈനയെ സംരക്ഷിക്കുന്നുവെന്നും ആരോപിച്ചാണ് ട്രംപ് ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. 1948 ഏപ്രില്‍ ഏഴിന് നിലവിൽ വന്ന ലോകാരോഗ്യ സംഘടനയിൽ ആ വര്‍ഷം മുതല്‍ തന്നെ അമേരിക്ക സംഘടനയിൽ അംഗമായിരുന്നു.
ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ അവര്‍ പരാജിതരായി. തന്മൂലം, ഇന്ന് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുന്നു. ഇപ്പോള്‍ ചൈനയ്ക്ക് ലോകാരോഗ്യസംഘടനയുടെ മുഴുവന്‍ നിയന്ത്രണവും ഉണ്ട്. അമേരിക്ക പ്രതിവര്‍ഷം 400 ദശലക്ഷം കോടി ഡോളറാണ് (ഏകദേശം3000 കോടി ഇന്ത്യന്‍ രൂപ) ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വന്നത്. എന്നാല്‍ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇത്രയും കുറഞ്ഞ തുക കൊടുത്തിട്ടും അവര്‍ ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നു, തന്റെ തീരുമാനം ലോകത്തെ അറിയിച്ചു കൊണ്ട് ട്രംപ് പറഞ്ഞത്.
അമേരിക്ക സംഘടനയ്ക്ക് നല്‍കിയിരുന്ന ധനസഹായം ഇനി മറ്റ് ആഗോള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി വിനിയോഗിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഏപ്രിലില്‍ സംഘടനയ്ക്ക് നല്‍കുന്ന സഹായം ട്രംപ് ഭാഗികമായി വെട്ടിക്കുറച്ചിരുന്നു. പിന്നീട്, ധനസഹായം പൂര്‍ണമായും നിറുത്തിവെക്കുമെന്ന് ട്രംപ് മെയ് 19 ന് മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. 30 ദിവസത്തിനകം പ്രവര്‍ത്തന രീതി മെച്ചപ്പെടുത്തിയില്ലെങ്കില്‍ സംഘടനയില്‍ തുടരുന്നകാര്യം അമേരിക്ക പുനരാലോചിക്കുമെന്നും സംഘടന തലവന്‍ ടെഡ്രോസ് അഥനോമിന് എഴുതിയ കത്തില്‍ ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈനയ്ക്കെതിരായ നയതന്ത്രയുദ്ധത്തിന്റെ ഭാഗമാണ് ട്രംപിന്റെ നടപടിയെന്നാണ് മറ്റു ലോക രാഷ്ട്രങ്ങൾ വിലയിരുത്തുന്നത്.
Post Your Comments