രാഹുലിനും രഞ്ജിത്തിനും നീതി വേണം, മയക്കുമരുന്ന് കേസിൽ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷൻ എന്ത് കൊണ്ട് ഈ കുട്ടികളെ മറന്നു?

തിരുവനന്തപുരം /രാജനും അമ്പിളിയും മാത്രമല്ല നെയ്യാറ്റിൻകരയിൽ വെന്തുമരിച്ചിരിക്കുന്നതെന്നു, നീതിയും മനുഷ്യത്വവും കൂടിയാണെന്ന് രമേശ് ചെന്നിത്തല. വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ദമ്പതികൾ മരണപ്പെട്ട സംഭവത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ.
ഈ ചൂണ്ടുവിരൽ പിണറായി പൊലീസിന് നേരെയാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കൾ പറയുന്നത്. മേൽക്കോടതി നടപടിക്ക് വേണ്ടി കാത്ത് നിൽക്കാതെയാണ് മൂന്ന് സെന്‍റിൽ നിന്ന് ഈ കുടുംബത്തെ ഒഴിപ്പിക്കാൻ പൊലീസ് വ്യഗ്രത കാട്ടിയത്.
മയക്കുമരുന്ന് കേസിൽ റെയ്ഡ് നടക്കുമ്പോൾ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷൻ എന്ത് കൊണ്ട് ഈ കുട്ടികളെ മറന്നു?
അഗതികളായ 20 പേർക്കെങ്കിലും ആഹാരം നൽകിയ ശേഷമാണ് രാജൻ ജോലി ആരംഭിച്ചിരുന്നത്. തകരയുടേയും പ്ലാസ്റ്റിക് ഷീറ്റിന്റെയും മേൽക്കൂരയ്ക്ക് താഴെ കഴിഞ്ഞിരുന്ന മരപ്പണിക്കാരനായ രാജൻ സഹജീവികളോട് കാട്ടിയ സഹാനുഭൂതി ഒരിക്കലും തിരികെ കിട്ടിയില്ല. രാജനും അമ്പിളിയും മാത്രമല്ല, ഇവിടെ വെന്തുമരിക്കുന്നത്, നീതിയും മനുഷ്യത്വവും കൂടിയാണ്. ഈ ദൃശ്യങ്ങൾ കാണുന്ന ആരുടേയും ഉള്ളുപൊള്ളുകയാണ്. രാഹുലിനും രഞ്ജിത്തിനും നീതി വേണം. കേരളം ഒറ്റക്കെട്ടായി ഈ കുഞ്ഞുങ്ങളോടൊപ്പമുണ്ട്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണം. രഞ്ജിത്തിന്‍റെ ചൂണ്ടുവിരൽ ഇപ്പോഴും പൊലീസിന് നേരെ നീണ്ടുനിൽക്കുകയാണ്. രമേശ് ചെന്നിത്തല ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.