Latest NewsNationalNews

‘തേപ്പുകാരന്‍’ കാമുകന്റെ വീട്ടിലേക്ക് ബാന്‍ഡ് മേളവുമായി യുവതി

കാമുകന്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന് അറിഞ്ഞ് ബാന്‍ഡ് മേളവുമായി കാമുകന്റെ വീട്ടിലെത്തി യുവതി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. വീടിന് മുന്നില്‍ എത്തി ബഹളം വെച്ച യുവതിയെ പിന്നീട് പൊലീസ് എത്തി തിരിച്ച് അയയ്ക്കുകയായിരുന്നു.

കുടുംബാംഗങ്ങള്‍ക്ക് ഒപ്പമാണ് ബാന്‍ഡ് മേളക്കാരുടെ അകമ്പടിയോടെ യുവതി സൈന്യത്തില്‍ ജോലി ചെയ്യുന്ന കാമുകന്‍ സന്ദീപ് മൗര്യയുടെ വീടിന് മുന്നിലെത്തിയത്. മണിക്കൂറുകളോളം വീടിനു മുന്നില്‍ സമയം ചെലവഴിച്ച ഇവര്‍ ബഹളമുണ്ടാക്കി കൊണ്ടിരുന്നു. താനുമായുള്ള വിവാഹം നടത്തിയില്ല എങ്കില്‍ വീടിന് മുന്നില്‍ സ്വയം ആത്മഹത്യ ചെയ്യുമെന്നും യുവതി ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. യുവതിയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ച പൊലീസ് ഇവരെ തിരികെ പറഞ്ഞ് വിടുകയായിരുന്നു.

രണ്ടു വര്‍ഷം മുമ്പ്് തന്റെ അമ്മായിയുടെ വീട്ടില്‍ വച്ചാണ് സന്ദീപ് മൗര്യയെ ആദ്യമായി കണ്ടത് എന്ന് യുവതി പറയുന്നു. പിന്നീട് ഇരുവരും ഇഷ്ടത്തിലായി. വിവാഹം കഴിക്കാം എന്ന വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിന് സന്ദീപ് നിര്‍ബന്ധിച്ചിരുന്നു എന്നും യുവതി ആരോപിക്കുന്നു. ഇതിനിടെ സന്ദീപിന് സൈന്യത്തില്‍ ജോലി ലഭിക്കുകയും പരിശീലനത്തിനായി പോവുകയും ചെയ്തു. ഈ സമയത്തും സന്ദീപ് വീട്ടില്‍ എത്തി യുവതിയെ കാണാറുണ്ടായിരുന്നു. എന്നാല്‍, സൈന്യത്തില്‍ ജോലി ലഭിച്ച ശേഷം വിവാഹം കഴിക്കാന്‍ സന്ദീപ് വിസമ്മതിച്ചു എന്നാണ് യുവതിയുടെ അരോപണം.

സന്ദീപ് വീട്ടില്‍ പലപ്പോഴായി എത്താറുണ്ടെന്നും രക്ഷിതാക്കളോട് വിവാഹ കാര്യം സംസാരിച്ചതിനെ തുടര്‍ന്ന് ഇത് ഇവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കളും യുവതിയുടെ സഹോദരിയും ഉറപ്പിച്ച് പറയുന്നു. എന്നാല്‍, സൈന്യത്തില്‍ ജോലി ഉറപ്പിച്ചതോടെ വിവാഹത്തില്‍ നിന്നും സന്ദീപ് പിന്മാറുകയാണ് ഉണ്ടായത് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം സന്ദീപിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. കോടതി പരാതി തീര്‍പ്പാക്കാത്ത സാഹചര്യത്തില്‍ സന്ദീപിന് മറ്റൊരാളെ വിവാഹം കഴിക്കാനാകില്ലെന്നും സൈന്യത്തില്‍ ജോലി പോലും ചെയ്യാനാകില്ലെന്നും കുടുംബം പറയുന്നു. എത്രയും പെട്ടെന്ന് സന്ദീപിനെ അറസ്റ്റ് ചെയ്യണം എന്നാണ് ഇവരുടെ ആവശ്യം.

നിലവില്‍ ഇന്ത്യന്‍ ആര്‍മിയില്‍ പ്രവര്‍ത്തിക്കുന്ന സന്ദീപിനെതിരെ ജാഗ പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് എന്ന് ഗൊരഖ്പൂര്‍ നോര്‍ത്ത് എസ് പി മനോജ് കുമാര്‍ പറഞ്ഞു. സൈന്യത്തിന്റെ കോടതിയില്‍ സന്ദീപിനെതിരെ പരാതിപ്പെടാന്‍ കഴിയുമെന്ന് യുവതിയെ അറിയിക്കുകയാണ് ചെയ്തത്. നിയമപ്രാകാരമുള്ള ആദ്യത്തെ വിവാഹം ആയതിനാല്‍ പൊലീസിന് ഇത് തടയാന്‍ ആകില്ലെന്ന കാര്യവും യുവതിയെ അറിയിച്ചതായി എസ് പി മനോജ് കുമാര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button