തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ആദാനി ഗ്രൂപ്പിന് നൽകി

തിരുവനന്തപുരം /അടുത്ത അമ്പത് വർഷത്തേക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ആദാനി ഗ്രൂപ്പ് നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പുകളെ അവഗണിച്ച് വിമാനത്താവളത്തിന്റെ നിയന്ത്രണ ചുമതല കേന്ദ്രം ആദാനിക്ക് കൈമാറി. വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ആദാനി ഗ്രൂപ്പിന് നൽകി കൊണ്ടുള്ള കരാറായി.
തിരുവനന്തപുരം കൂടാതെ ജയ്പൂർ, ഗുവാഹത്തി എയർപ്പോർട്ടുകളുടെ ചുമതലയും ആദാനി ഗ്രൂപ്പിന് നൽകിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കി. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണം ആദാനി എയർപോർട്ട് ലിമിറ്റഡിനു കീഴിലായിരിക്കും നടക്കുക. വിമാനത്താവളത്തിന്റെ സ്വകാര്യ വത്കരണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരും ആദാനി ഗ്രൂപ്പും കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.
എയർപോർട്ട് കൈമാറാനുള്ള തീരുമാനത്തിനെതിരെ കേരളം നൽകിയ ഹർജി കഴിഞ്ഞ ഒക്ടോബറിൽ കേരള ഹൈക്കോടതി തള്ളുകയായിരുന്നു.
നടത്തിപ്പ് കൈമാറാനുള്ള ലേല നടപടികളിൽ ക്രമക്കേടുണ്ടെന്നായിരുന്നു കേരളം ആരോപണം ഉന്നയിച്ചിരുന്നത്. നടത്തിപ്പ് കൈമാറ്റം പൊതു താൽപര്യത്തിനും ഫെഡറൽ താൽപര്യങ്ങൾക്കും വിരുദ്ധമാണ് എന്നതടക്കമുള്ള വാദങ്ങൾ ഉന്നയിച്ചെങ്കിലും ഹൈക്കോടതി സർക്കാർ വാദങ്ങൾ തള്ളുകയായിരുന്നു.