
ലോക ജനതയെ ഭയക്കടലിലാഴ്ത്തി കൊവിഡ്-19 സംഹാര താണ്ഡവം തുടരുകയാണ്. ദിനം പ്രതി രോഗികളുടെ എണ്ണവും മരണസംഖ്യയും ലോകത്താകമാനം കൂടുകയാണ്. അമേരിക്കയിൽ രോഗവ്യാപനം വീണ്ടും ശക്തമാകുമെന്ന ഭീതിയിലാണ്. ബ്രസീലിലും മെക്സിക്കോയിലും ലാറ്റിന്‍ അമേരിക്കയിലും ചെലിയിലും രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ 140917 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം 7732485 ആയി ഉയർന്നിരിക്കുന്നു. 428236 മരണമാണ് വിവിധ രാജ്യങ്ങളിലായി ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 2116922 ആയി. 116825 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ബ്രസീലാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ബ്രസീലിലല്‍ 829902 പേര്‍ക്ക് രോഗം ബാധിക്കുകയും 41901 പേര്‍ മരിക്കുകയും ചെയ്‍തു. മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 511423 രോഗബാധിതാറുണ്ട്. റഷ്യയില്‍ മരണനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. 6715 പേര്‍ മാത്രമാണ് അവിടെ മരിച്ചത്.
രോഗികളുടെ എണ്ണവും, മരണസംഖ്യയും ഉയരുന്നതിനൊപ്പം ലോകത്താകെ രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നു എന്നത് മാത്രമാണ് ആശ്വാസകരമായിട്ടുള്ളത്. ലോകത്താകെ 3956272 പേരാണ് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തരായത്. അതായത് രോഗം ബാധിച്ചവരില്‍ പകുതിയിലേറെ പേര് രോഗമുക്തരായിരിക്കുന്നു. ലോകത്താകെ 3347977 പേർ ചികിത്സയില്‍ കഴിയുന്നവരിൽ അരലക്ഷത്തോളം പേർ അത്യാസന്ന നിലയിലാണ്. അമേരിക്കയില്‍ 841934 പേരാണ് രോഗമുക്തരായത്. ബ്രസീലില്‍ 427610 പേരും, റഷ്യയിൽ 269370 പേരും, ഇന്ത്യയില്‍ 154231 പേരും, രോഗമുക്തരായി.
ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ്. 309603 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 8890 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരുടെ എണ്ണം ഇന്ത്യയേക്കാള്‍ കുറവുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണനിരക്ക് കുറവാണ് എന്നതാണ് കുറച്ചു ആശ്വാസം പകരുന്നത്.