ശിവശങ്കറിനും,സ്വപ്‍നക്കുമെതിരെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ ക്‌ളീൻ കട്ട് മൊഴി.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനും ശിവശങ്കറിന്റെ ഔദ്യോഗിക കൂട്ടുകാരി സ്വപ്‍ന സുരേഷിനും എതിരെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ ക്‌ളീൻ കട്ട് മൊഴി. ശിവ ശങ്കറിനും സ്വപ്നക്കും കേസിൽ നിന്ന് ഒരിക്കലും രക്ഷപെടാൻ കഴിയാത്ത നിലയിലുള്ളതാണ് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയെന്നാണ് അറിയാൻ കഴിയുന്നത്. തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ തനിക്കു രക്ഷപെടാൻ കഴിയില്ലെന്ന് ഉറപ്പായതോടെ, സ്വർണക്കടത്ത് ഇടപാടിനായി ബാങ്ക് ലോക്കർ തുറന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരുടെ ആജ്ഞാശക്തിക്കു മുൻപിൽ വഴങ്ങേണ്ടി വന്നതായാണ് മൊഴി നൽകിയിരിക്കുന്നത്.
ശിവശങ്കറിന്റെ നിർദേശപ്രകാരം സ്വപ്നയ്ക്കൊപ്പം സംയുക്ത ലോക്കർ തുറക്കാൻ ഒപ്പിട്ടു നൽകിയപ്പോൾ അതിൽ സൂക്ഷിക്കുന്ന എന്തിനും നിയമപരമായി കൂട്ടുത്തരവാദിത്തമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ പറഞ്ഞിട്ടുണ്ട്. ലോക്കറിൽ സൂക്ഷിച്ചിരുന്ന പണത്തിന്റെയും സ്വർണത്തിന്റെ ഉറവിടം തന്നോടിതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നു വേണുഗോപാൽ മൊഴി നൽകിയതായി ഇഡി അസി.ഡയറക്ടർ പി.രാധാകൃഷ്ണൻ, സ്പെഷൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണൻ എന്നിവർ കോടതിയെ അറിയിക്കുകയായിരുന്നു.
ലൈഫ് പദ്ധതിയിൽ ലഭിച്ച കമ്മിഷനിൽ നിന്നു യുഎഇ കോൺസൽ ജനറൽ ഒരു കോടി രൂപ സമ്മാനമായി നൽകിയപ്പോൾ അതു ബാങ്കിൽ നിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചതെന്നും എന്നാൽ ലോക്കറിൽ സൂക്ഷിക്കാൻ ഉപദേശിച്ചതു ചാർട്ടേഡ് അക്കൗണ്ടന്റാണെന്നുമായിരുന്നു സ്വപ്നയുടെ മൊഴിയിൽ പറഞ്ഞിട്ടുള്ളത്. ഈ നിർദേശം വെച്ചത് ശിവശങ്കർ ആയിരുന്നെന്നും, ശിവശങ്കർ വഴിയാണ് ചാർട്ടേർഡ് അക്കൗണ്ടന്റുമായി ബന്ധപ്പെടുന്നതെന്നും സ്വപ്ന പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നാണ് ഇപ്പോൾ ഇ ഡി കോടതിയെ അറിയിചിരിക്കുന്നത്.
സ്വർണക്കടത്തിനു പിന്നിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച അന്വേഷണം ഈ ഘട്ടത്തിൽ നിൽക്കുമ്പോൾ പ്രതികൾക്കു ജാമ്യം അനുവദിക്കരുതെന്ന് ഇഡി കോടതിയിൽ ബോധിപ്പിച്ചു. കേസിൽ സ്വപ്ന, പി.എസ്. സരിത്, സന്ദീപ് നായർ എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടാൻ ഇഡി നൽകിയ അപേക്ഷയോടൊപ്പം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. റിമാൻഡ് കാലാവധി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സെപ്റ്റംബർ 9 വരെ നീട്ടിയിട്ടുണ്ട്.
ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരിലൊരാളായ എറണാകുളം സേൻ വെഞ്ചേഴ്സ് ഡയറക്ടർ പി.വി. വിനോദിന്റെ മൊഴി ഇഡി രേഖപ്പെടുത്തി. സ്വപ്നയ്ക്കു കമ്മിഷൻ നൽകിയിട്ടില്ലെന്നാണു വിനോദിന്റെ മൊഴി. എന്നാൽ ഇവരുടെ സഹോദരസ്ഥാപനമായ യൂണിടാകിന്റെ മാനേജിങ് പാർട്നർ ലൈഫ് പദ്ധതിയുടെ കരാർ ലഭിക്കാൻ 4.25 കോടി രൂപ കമ്മിഷൻ നൽകിയതായി മൊഴി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിനായി മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ചോദ്യംചെയ്യല്‍ നടന്നത്. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കസ്‌റ്റംസ് പിടികൂടുന്ന ദിവസം ഉച്ചയ്‌ക്ക് സ്വപ്നാ സുരേഷും അനിൽ നമ്പ്യാരും ഫോണിൽ ബന്ധപ്പെട്ടതിന് തെളിവുള്ളതിന്റെ അടിസ്ഥാനത്തിലാണ് അനിലിനെ ചോദ്യം ചെയ്തത്. സ്വപ്നയും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെയും കസ്റ്റംസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കൊച്ചി ഓഫീസിൽ ഹാജരാകാൻ അരുൺ ബാലചന്ദ്രനു നോട്ടീസ് നൽകിയിട്ടുണ്ട്. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം പ്രതികൾക്ക് ഫ്ളാറ്റ് ബുക്ക് ചെയ്തതായി അരുൺ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല സംസ്ഥാന ഡി ജി പിയുടെ ശിപാര്ശയിലാണ് അരുൺ ബാലചന്ദ്രൻ ശിവശങ്കർ മുഖേന ജോലിക്കു കയറിയതെന്ന് ആരോപണവും നില നിൽക്കുന്നുണ്ട്.