സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്മെന്റ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും.

സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്മെന്റ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സ്വപ്‌നയ്ക്ക് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻഫോഴ്‌സ്മെന്റ് പറയുന്നത്. ഒക്‌ടോബർ മാസത്തിൽ നാല് ദിവസം ഇരുവരും വിദേശത്ത് ഒന്നിച്ചായിരുന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നു. സ്വപ്‌നയുടെ ദുരൂഹമായ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് കൃത്യമായ അവബോധമുണ്ടായിരുന്നു. പ്രളയഫണ്ടിനായി വിദേശത്ത് പോയപ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഒരു വർഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികൾ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്.
സ്വപ്‌നയുടെ മൊഴിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്കാണ് എൻഫോഴ്‌സ്‌മെന്റിന്റെ നീക്കം. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്നുമാണ് കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്മെന്റ് പറയുന്നത്. കേസിൽ യു.എ.ഇ കോൺസുൽ ജനറലിനെതിരെ സ്വപ്ന മൊഴി നൽകിയിരുന്നതാണ്. സ്വർണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോൺസുൽ ജനറൽ കമ്മീഷൻ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന മൊഴി. ലോക്ക് ഡൗണിന് മുമ്പ് 20 തവണ നടത്തിയ കളളക്കടത്തിലും കോൺസുൽ ജനറലിന് കമ്മിഷൻ നൽകിയെന്നാണ് സ്വപ്‌നയുടെ മൊഴിയിൽ പറയുന്നത്. ഇതോടൊപ്പം സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മിഷൻ പറ്റിയ ലൈഫ് മിഷൻ പദ്ധതിയിലേക്കും എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നീളുന്നതായാണ് കാണുന്നത്.