ശിവശങ്കറിന്‍റെ സസ്പെൻഷൻ സംസ്ഥാന സർക്കാർ പുനഃപരിശോധിക്കുന്നു.

സ്വണ്ണക്കള്ളക്കടത്ത് കേസിലെ സ്വപ്ന സുരേഷ് ഉൾപ്പടെ ഉള്ള പ്രതികൾക്ക് സെക്രട്ടറിയേറ്റിൽ സർവ്വവിധ സഹായങ്ങളും ചെയ്തു കൊടുത്തതിന്റെ പേരിൽ ആരോപണവിധേയനായ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്‍റെ സസ്പെൻഷൻ സംസ്ഥാന സർക്കാർ പുനഃപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് സർക്കാർ രൂപം നൽകിയാതായി റിപ്പോർട്ട്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയെയാണ് ഇതിനായി സർക്കാർ നിയോഗിച്ചത്. പൊതുഭരണവകുപ്പ് അഡീ. സെക്രട്ടറി ഹരിത വി കുമാറാണ് ഇത് സംബന്ധിച്ച ഓർഡർ പുറപ്പെടുവിച്ചത്.
സിവിൽ സർവ്വീസ് ചട്ടപ്രകാരമുള്ള സാധാരണ നടപടി മാത്രമാണിതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. തിരുവനന്തപുരം സ്വർണകടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്‍റെ പേരിലാണ് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ശിവശങ്കറെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. സ്വർണക്കടത്ത് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളെല്ലാം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെ ചോദ്യം ചെയ്‍താപിറകേ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന വാർത്തകളും പുറത്ത് വന്നിരിക്കെയാണ്, ശിവശങ്കറിന്‍റെ സസ്പെൻഷൻ സംസ്ഥാന സർക്കാർ പുനഃപരിശോധിക്കുന്നത്.