കോവിഡിനിടെ ലോകകപ്പ് സ്റ്റേഡിയം മിഴിതുറക്കുന്നു.
GulfNewsWorldSports

കോവിഡിനിടെ ലോകകപ്പ് സ്റ്റേഡിയം മിഴിതുറക്കുന്നു.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും കായിക ലോകത്തിന് ആശ്വാസവും പ്രതീക്ഷയും പകർന്നു കൊണ്ട് ഖത്തര്‍ മൂന്നാമത്തെ ലോകകപ്പ് സ്റ്റേഡിയവും സജ്ജമായെന്ന് ലോകത്തെ അറിയിക്കുന്നു. 2022 ലോകകപ്പിനായി ഖത്തര്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ആഘോഷവുമാണ് ഖത്തറിൽ തിങ്കളാഴ്ച വൈകിട്ട് അരങ്ങേറുകയാണ്. ഓണ്‍ലൈന്‍ ലൈവ് പ്രോഗ്രാമോടു കൂടിയായിരിക്കും സ്റ്റേഡിയത്തിന്റെ അനാച്ഛാദന കർമ്മം ഇന്ന് നടക്കുക.

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ബീ ഇന്‍ സ്പോര്‍ട്സ് ചാനലില്‍ ലൈവ് സംപ്രേക്ഷണമായാണ് ആഘോഷ പരിപാടികള്‍ നടക്കുക.
ഇംഗ്ലീഷ് അറബി ഭാഷകളിലായി ഒരു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള ഷോയാണുണ്ടാവുക. 2022 ലോകകപ്പ് പദ്ധതികളുടെ സിഇഒ നാസര്‍ അല്‍ ഖാതിര്‍, ഫിഫ ടെക്നിക്കല്‍ ഡയറക്ടര്‍ കൂടിയായ മുന്‍ ആഴ്സണല്‍പരിശീലകന്‍ ആഴ്സണ്‍ വെങ്കര്‍, ബെല്‍ജിയം ദേശീയ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

വര്‍ണവൈവിധ്യമാര്‍ന്ന കലാവിരുന്നിനൊപ്പം സ്റ്റേഡിയം നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികളെ ചടങ്ങിൽ ആദരിക്കുന്നുണ്ട്. നാല്‍പ്പതിനായിരം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം ഖത്തര്‍ ഫൌണ്ടേഷന് കീഴിലുള്ള എജ്യുക്കേഷന്‍ സിറ്റിക്കകത്താണ്
പണിതുയര്‍ത്തിയിരിക്കുന്നത്. ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന അമീരി കപ്പ് ഫൈനലിന് വേദിയായിക്കൊണ്ട് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഈ വര്‍ഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍ ജനൂബ് എന്നിവയാണ് ഇതിനകം ഉദ്ഘാടനം ചെയ്യപ്പെട്ട സ്റ്റേഡിയങ്ങള്‍. പണി പൂര്‍ത്തിയായ അല്‍ ബെയ്ത്ത്, അല്‍ റയ്യാന്‍ സ്റ്റേഡിയങ്ങളും ഈ വര്‍ഷത്തോടെ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Related Articles

Post Your Comments

Back to top button