കോവാക്സിന് ഇന്ത്യയില്‍ അനുമതി നല്‍കിയത് അപകടകരമെന്ന് ശശി തരൂര്‍ എം.പി.

ന്യൂദല്‍ഹി / അടിയന്തര ഉപയോഗത്തിനായി കൊവാക്‌സിന് അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തിനെതിരെ ശശി തരൂര്‍ എം.പി. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് വാക്‌സിന് അനുമതി നല്‍കിയത് അപകടകരമാണെന്നാണ് തരൂര്‍ പറഞ്ഞത്. കോവാക്സിന് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കീട്ടില്ല. അതിനാല്‍ തന്നെ കോവാക്സിന്‍ വിതരണം ചെയ്യരുതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്റെ പരീക്ഷണം പൂര്‍ത്തിയാക്കാതെ വിതരണത്തിന് അനുമതി നല്‍കിയ നടപടി അപക്വവും അപകടകരവുമാണ്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം,’ തരൂര്‍ ട്വീറ്റ് ചെയ്തു. അതേസമയം ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനായ കൊവിഷീല്‍ഡുമായി മുന്നോട്ട് പോകാമെന്നും തരൂര്‍ പറയുന്നു. കോവാക്സിനിന്‍റെ ക്ലിനിക്കല്‍ പരിശോധന കഴിയുന്നത് വരെ അത് പൂര്‍ണമായും ഉപേക്ഷിക്കണം. ഇതിനിടയിൽ ഇന്ത്യയ്ക്ക് അസ്ട്രസെനെക്ക വാക്സിൻ ഉപയോഗിക്കാമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
ഞായറാഴ്ച കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയ്ക്കാണ് രാജ്യത്ത് അനുമതി നൽകിയത്. കോവിഷീല്‍ഡ് 70.42 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞെന്ന് ഡി.സി.ജി.ഐ അറിയിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ മൂന്നു കോടി ആളുകള്‍ക്കാണ് രാജ്യത്ത് വാക്സിന്‍ നല്‍കുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയാണ് കോവിഷീല്‍ഡ് വികസിപ്പിച്ചത്. ഇന്ത്യയില്‍ പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഉത്പാദകര്‍. തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിന്‍.