പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും കാമുകനും അറസ്റ്റിലായി.

കുന്നത്തൂർ / പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും കാമുകനും അറസ്റ്റിലായി. പടിഞ്ഞാറെ കല്ലട സ്വദേശിനി നിഷ (36), തിരുവല്ല നിരണം നിരണപ്പെട്ടി വീട്ടിൽ അഭിലാഷ് (40) എന്ന വിഷ്ണു നാരായണൻ എന്നിവരാണ് അറസ്റ്റിലായത്. പതിമൂന്നുകാരി മാതാവിനോപ്പം അഭിലാഷിന്റെ ശൂരനാട്ടെ വാടക വീട്ടിലായിരുന്നു താമസം. വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജാദി കർമങ്ങൾ നടത്തിവന്ന അഭിലാഷ് രണ്ട് കുട്ടികളുടെ പിതാവാണ്. മുമ്പ് രണ്ട് തവണ വിവാഹം കഴിച്ച നിഷ അഭിലാഷുമായി പ്രണയത്തിലാകുകയായിരുന്നു.
വാടക വീടുകളെടുത്ത് യുവതികളെ പാർപ്പിച്ച് പീഡിപ്പിക്കുന്നതും അനാശാസ്യം നടത്തുന്നതും ചെയ്തു വരുന്നത് പതിവായിരുന്ന അഭിലാഷ് നിഷയെയും, കുട്ടിയെയും ഒപ്പം കൂട്ടി വാടകവീട്ടിൽ കഴിയവേയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. മാതാവ് ഈ വിവരം പുറത്തറിയിക്കാതെ രഹസ്യമാക്കി സൂക്ഷിക്കുകയായിരുന്നു. കുട്ടി വിവരം അമ്മൂമ്മയെ അറിയിക്കുകയും അവരെത്തി കുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. പിന്നീട് ശൂരനാട് പൊലീസിന് പരാതി നൽകുകയായിരുന്നു. അഭിലാഷ് ഇതിനിടെ ശൂരനാട് നിന്ന് നിഷയെ കരുനാഗപ്പള്ളിയിലെ മറ്റൊരു വാടക വീട്ടിലേക്ക് മാറ്റുകയുണ്ടായി. സംഭവം വിവാദമായതോടെ ഇരുവരും തുടർന്ന് മുങ്ങി. ശൂരനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും തിരുവല്ലയിൽ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. പോക്‌സോ,ശിശു സംരക്ഷണ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ശൂരനാട് സി.ഐ ഫിറോസ്, എസ്.ഐ പി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.