ലോകത്ത് കൊവിഡ് മരണം 4 .79 ലക്ഷമായി.

ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4 .79 ലക്ഷമായി. ഇതുവരെ 479805 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 123473 മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിൽ നിന്നാണ്. മരണസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന ബ്രസീലിൽ മരണസംഖ്യ 52,000 കവിഞ്ഞു. നിലവിൽ 52, 771 പേരാണ് ബ്രസീലിൽ മരിച്ചതെന്നാണ് കണക്കുകൾ പറയുന്നത്. രോഗബാധിതരുടെ എണ്ണത്തിൽ അഞ്ചാമതാണെങ്കിലും മരണസംഖ്യയിൽ മൂന്നാമത് നിൽക്കുന്നത് യുകെയാണ്. ഇവിടെ 42,927 പേരാണ് ഇതുവരെ മരണപ്പെട്ടത്.
ലോകരാജ്യങ്ങളിൽ കൊവിഡ് കേസുകളും മരണങ്ങളും വർധിക്കുകയാണ്. ബ്രസീലിലും അമേരിക്കയിലുമാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നു വേൾഡോ മീറ്ററിന്‍റെ കണക്കുകൾ പറയുന്നു. ദക്ഷിണാഫ്രിക്കയിലും രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉള്ളത്. ലോകത്താകെ 9353735 കൊവിഡ് കേസുകളാണ് ബുധനാഴ്ച രാവിലെ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരിലും മരണസംഖ്യയിലും ഒന്നാമത് അമേരിക്കയും, രണ്ടാമത് ബ്രസീലും ആണ്. രോഗബാധിതരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ നാലാമത് സ്ഥാനത്താണ്.ബ്രിസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 39,436 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 1,374 പേർ മരിച്ചെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബ്രസീലിൽ ഇതുവരെ 1151,479 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 52,645 ആയും ഉയർന്നിരിക്കുകയാണ്. അമേരിക്കയിൽ കൊവിഡ് വ്യാപനത്തിന് ശമനമില്ല. ഇതുവരെ 2,424,168 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 1280314 പേർ ചികിത്സയിലാണ്. ഇതിൽ 16507 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 1020381 പേർക്കാണ് അമേരിക്കയിൽ കൊവിഡ് മുക്തി നേടാനായത്.
ഇന്ത്യയിൽ കൊവിഡ് കേസുകൾ 4.5 ലക്ഷം പിന്നിട്ടിരിക്കുന്നു. വേൾഡോ മീറ്ററിന്‍റെ കണക്ക് പ്രകാരം 456115 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 14,483 ആണ്. ഇതുവരെ 258574 പേർക്കാണ് ഇവിടെ രോഗമുക്തി ലഭിച്ചിരിക്കുന്നത്. നിലവിൽ ചികിത്സയിലുള്ള 183058 പേരിൽ 8944 പേരുടെ നില ഗുരുതരമാണെന്നും, വേൾഡോ മീറ്റർ പറയുന്നു.