കൊവിഡ് ബാധിച്ച് രണ്ടു പ്രവാസി മലയാളികൾ കൂടി സൗദിയിൽ മരിച്ചു.

കൊവിഡ് ബാധിച്ച് രണ്ടു പ്രവാസി മലയാളികൾ കൂടി സൗദി അറേബ്യയിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ശ്രീവർദ്ധനം അയനുവേലി കുളങ്ങര തെക്ക് സ്വദേശി മാലേത്ത് കിഴക്കേതിൽ വീട്ടിൽ സുരേന്ദ്രൻ (55) ജുബൈലിലും, ആലപ്പുഴ പാനൂർ സ്വദേശി കുന്നച്ചൻ പറമ്പിൽ മുഹമ്മദ് റഊഫ് (57) ദമ്മാമിലും ആണ് മരണപ്പെട്ടത്.
ജുബൈൽ ടി.ഡബ്ല്യു.സി എന്ന കമ്പനിയിൽ ഇലക്ട്രിക്കൽ ഫോർമാനായി ജോലി ചെയ്യുന്ന സുരേന്ദ്രൻ 10 ദിവസം മുമ്പാണ് പനി ബാധിച്ച് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അവിടെ നിന്ന് പരിശോധനക്ക് ശേഷം മരുന്ന് നൽകി താമസസ്ഥലത്ത് ക്വറന്റീനിൽ കഴിയാൻ നിർദേശിച്ചിച്ച് അയക്കുകയായിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകൻ അഷറഫ് മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ ജുബൈൽ ക്രൈസിസ് മാനേജ്‌മെൻറ് ഒരുക്കിയ ക്വറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് താമസസ്ഥലത്ത് മരിക്കുന്നത്. ഭാര്യ: ഉഷ. മക്കൾ: സന്ദീപ് (അൽഅഹ്സ), സനൂപ്.
26 വർഷമായി സൗദിയിലുള്ള മുഹമ്മദ് റഊഫ് ദമ്മാം സഫ്വയിലെ ഒരു പെട്രോൾ പമ്പിലാണ് ജോലിചെയ്തിരുന്നത്. പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിയ റഊഫിനെ കോവിഡ് ചികിത്സക്ക് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം സുഖം പ്രാപിക്കുന്നു എന്ന വിവരമാണ് ആദ്യം വന്നിരുന്നത്. പിന്നീട്, തിങ്കളാഴ്ച വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിച്ച് മരണമടയുകയു മായിരുന്നു. ഭാര്യ: ബൻസീറ ബീഗം. മക്കൾ: ആമിന (15), സഫിയ (12), ആയിഷ (8).