

ആലുവ മണപ്പുറം പാലം നിര്‍മ്മാണ അഴിമതി ആരോപണത്തില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയില്‍ ഉടന്‍ തീരുമാനം എടുക്കാൻ സംസ്ഥാന വിജിലന്‍സ് വകുപ്പിനോട് കേരള ഹൈക്കോടതി. രണ്ട് മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് വിജിലന്‍സ് വകുപ്പിന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിരി ക്കുന്നത്. ഖാലിദ് മുണ്ടപ്പിള്ളി നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കുകയായിരുന്നു.
മണപ്പുറം പാലം നിര്‍മ്മാണ അഴിമതി ആരോപണത്തില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷയില്‍ സര്‍ക്കാര്‍ അനുമതി വൈകുന്നത് ചോദ്യം ചെയ്താണ് ഖാലിദ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെന്നാണ് ആരോപണം ഉന്നയിച്ചിരുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടുമ്പോൾ അന്വേഷണത്തിന് എതിരല്ലെന്നായിരുന്നു പിഡബ്ല്യുഡി കോടതിയെ അറിയിച്ചത്.
2014 ല്‍ വി കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ ആലുവ മണപ്പുറത്ത് സ്ഥിരം ആര്‍ച്ച് പാലം നിര്‍മ്മിച്ചതിൽ, ആറ് കോടി രൂപയ്ക്കായിരുന്നു നിര്‍മ്മാണ കാരാര്‍ നൽകിയത്. എന്നാല്‍, പതിനേഴ് കോടി രൂപയ്ക്കാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. രണ്ട് കമ്പനികളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ടെണ്ടറില്‍ കരാര്‍ ലഭിച്ച കമ്പനിക്ക് ആര്‍ച്ച് പാലം നിര്‍മ്മിച്ച് മതിയായ പരിചയം ഉണ്ടായിരുന്നില്ല. പാലത്തിന് ഉപയോഗിച്ച നിര്‍മ്മാണ സാമഗ്രികളുടെ യാതൊരു വിവരവും പൊതുമരാമത്ത് വകുപ്പിന്‍റെ പക്കല്‍ ഇല്ല. ഈ ഇനത്തിൽ 4.20 കോടി ഖജനാവിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരന്‍റ ആരോപണം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കായി ഹര്‍ജിക്കാരന്‍ 2019 സെപ്റ്റംബറില്‍ സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ ഫയലില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തില്ലെന്നാണ് പരാതി. സര്‍ക്കാര്‍ ഈ അപേക്ഷയില്‍ തുടരുന്ന അലംഭാവത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രോസിക്യൂഷന്‍ അനുമതിയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്.
Post Your Comments