വിതരണം ചെയ്യാൻ 5 കോടി രൂപയോളം ! കാസർഗോഡ് ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ സാധനസാമഗ്രികൾ ഉപയോഗിച്ച് പ്രവൃത്തിയെടുത്തവർ വെട്ടിലായി.

കാസർകോട്: തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുത്ത വിദഗ്ധ തൊഴിലാളികളും സാധനസാമഗ്രികളിറക്കി നിർമാണം നടത്തിയവരും വെട്ടിലായി. ആട്ടിൻകൂട്, പശുത്തൊഴുത്ത്, കോഴിക്കൂട് തുടങ്ങിയവ പണിതവരും കോൺക്രീറ്റ് റോഡ് നിർമാണം, റോഡ് ഫോർമേഷൻ തുടങ്ങിയ പ്രവൃത്തികൾക്ക് ജില്ലി, സിമന്റ്, പൂഴി, മണൽ, കല്ല് എന്നിവ ഇറക്കിയവരും പണിയെടുത്ത വിദഗ്ധ തൊഴിലാളികളുമാണ് പണം കിട്ടാതെ വെട്ടിലായത്. ഈ ഇനത്തിൽ ജില്ലയിൽ അഞ്ചുകോടിയിലേറെ രൂപ വിതരണം ചെയ്യാനുണ്ടെന്നാണ് കണക്ക്.
അതത് ഗ്രാമപ്പഞ്ചായത്തുകൾ തയ്യറാക്കിയ പദ്ധതിയനുസരിച്ചാണ് കോൺക്രീറ്റ് റോഡ്, ഓവുചാലുകൾ തുടങ്ങിയ പ്രവൃത്തിയെടുത്തത്. ഇതിനാവശ്യമായ സാധനസാമഗ്രികൾ കരാറുകാർ മുഖേനയാണ് ലഭ്യമാക്കിയത്. ഗ്രാമസഭകളിലൂടെയാണ് ആട്ടിൻകൂട്, പശുത്തൊ ഴുത്ത്, കോഴിക്കൂട് എന്നിവയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടു ത്തത്. സാധനസാമഗ്രികൾ ഒഴിച്ചുള്ള അധ്വാനം തൊഴിലുറപ്പ് തൊഴിലാളികളും. ആട്ടിൻകൂടിന് 60,000, കോഴിക്കൂടിന് 40,000, പശുത്തൊഴുത്തിന് ഒന്നരലക്ഷം രൂപ എന്നിങ്ങനെയാണ് ചുരുങ്ങി യത് അനുവദിച്ചത്. ഗുണഭോക്താക്കൾ മുൻകൂറായി പണം ചെലവിട്ട് പണിപൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. തൊഴിലുറപ്പ് എൻജിനീയർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നതോടെ അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ചെലവായ തുകയെത്തുമെന്നാണ് ഉറപ്പ് നൽകിയത്.
ചെലവിട്ട തുക പിന്നീട് കിട്ടുമെന്ന ഉറപ്പിൽ ബാങ്ക് വായ്പയെടുത്തും വ്യക്തികളിൽനിന്ന് കടം വാങ്ങിയും ആട്ടിൻകൂടും പശുത്തൊഴുത്തും കോഴിക്കൂടും പണിത് മാസങ്ങൾ പിന്നിട്ടിട്ടും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തിയില്ല.ഇതോടെ വിവിധ ഗ്രാമപ്പഞ്ചായ ത്തുകളിലെ തൊഴിലുറപ്പ് നിർവഹണ ജീവനക്കാർക്ക് പുറത്തിറങ്ങാൻ പറ്റാതായി. പണിത ഉടൻ ചെലവിട്ട തുക കിട്ടുമെന്ന പ്രതീക്ഷയിലാണ് പശുത്തൊഴുത്ത് പണിതത്. ഇതിനായി ഒന്നേകാൽലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പയെടുത്തു. ഒന്നരലക്ഷത്തിന് മേൽ ചെലവായി. മാർച്ച് മാസത്തിൽ പണി പൂർത്തിയാക്കി. ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുമെന്നാണറിയിച്ചത്. ഏഴുമാസം പിന്നിട്ടിട്ടും തുകയെത്തിയില്ല. വായ്പയെടുത്ത ബാങ്കിൽനിന്ന് തിരിച്ചടവിനായി വിളിതുടങ്ങി. തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് തുക ലഭിക്കാതെ വായ്പ തിരിച്ചടയ്ക്കാനാകില്ലെന്ന് തൊഴിലാളികളിൽ ഒരാൾ സാക്ഷ്യപ്പെടുത്തുന്നു.