സ്വർണമടങ്ങിയ ബാഗുകൾ സ്വപ്‌ന സുരേഷിന്റെ ഫ്ലാറ്റിൽ എത്തിച്ചിരുന്നതായി സി സി ടി വി ദൃശ്യങ്ങൾ.

സ്വർണമടങ്ങിയ ബാഗുകൾ സ്വപ്‌ന സുരേഷിന്റെ ഫ്ലാറ്റിൽ എത്തിച്ചിരുന്നതായി സി സി ടി വി ദൃശ്യങ്ങൾ. സരിത്, സ്വപ്‌ന, സന്ദീപ് എന്നിവർ ബാഗുമായി ഫ്ലാറ്റിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാത്രിയിൽ ഉൾപ്പെടെ ബാഗുകളുമായി സ്വപ്ന ഫ്‌ളാറ്റിൽ എത്തിയിട്ടുണ്ട്. ഒരുമാസംമുമ്പാണ് അമ്പലമുക്കിലെ ഫ്ലാറ്റ് സ്വപ്‌ന വാടകയ്‌ക്ക് എടുക്കുന്നത്. സരിത്തും സ്വപ്‌നയും ചേർന്നാണ് ഫ്ലാറ്റ് നോക്കാൻ ആദ്യം പോകുന്നത്. പിന്നീട് കുടുംബസമേതം സ്വപ്‌ന ഇവിടേക്ക് താമസം മാറുകയായിരുന്നു. മിക്ക ദിവസങ്ങളിലും സന്ദീപും സരിത്തും ഫ്ലാറ്റിൽ നിത്യ സന്ദർശകരായിരുന്നു.
നിത്യവും രാവിലെ ഫ്‌ളാറ്റിൽ നിന്നാണ് സ്വപ്‌ന ജോലിക്ക് പോയിരുന്നത്. ആ സമയങ്ങളിൽ ഹാൻഡ് ബാഗ് മാത്രമാണ് കൈയ്യിൽ ഉണ്ടാകുക. എന്നാൽ, ചില ദിവസങ്ങളിൽ തിരിച്ചെത്തുമ്പോൾ മറ്റൊരു ബാഗും കൈവശമുണ്ടാകുന്നതായി സിസിടിവി ദൃശ്യങ്ങൾ പറയുന്നു. ഇത് ശരിവയ്‌ക്കുന്ന മൊഴികൾ കസ്റ്റംസിന് ലഭിച്ചിട്ടുമുണ്ട്. ചില മൊഴികളുടെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്താനായത്. വിമാനത്താവളത്തിൽ ബഗേജ് പിടിച്ചെടുത്തതിന് തൊട്ടടുത്ത ദിവസങ്ങളിൽ ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന ബാഗുകൾ മാറ്റിയതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോകുന്നതിനുമുമ്പ് അറ്റാഷെയുമായി കൂടിക്കാഴ്‌ച നടത്തിയശേഷം ഫ്ലാറ്റിലെത്തിയ സ്വപ്ന കംപ്യൂട്ടർ, ലാപ്‌ടോപ് എന്നിവയിൽ സൂക്ഷിച്ചിരുന്ന സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ചില ഫോട്ടോകളും ഡിലീറ്റ് ചെയ്യുകയുമുണ്ടായി.