നടിയെ അക്രമിച്ച കേസ്: സിദ്ദീഖും ഭാമയും കൂറുമാറി

നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്രതാരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ഇരുവരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു.
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്നാണ് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നത്. എന്നാൽ, ഇന്ന് കോടതിയിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇരുവരും തയ്യാറായില്ല. ഇതേ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിയെ സമീപിച്ചിരുന്നു.
ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്റെ ആക്ഷേപം. ഈ ഹർജി കോടതി നാളെ പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഒരു ഇടവേളയ്ക്ക് ശേഷം ജൂൺ അവസാനത്തോടെയാണ് പുനഃരാരംഭിച്ചത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികൾ നിർത്തിവെച്ചതിനാലാണ് വിചാരണയും തടസപ്പെട്ടത്.ഇതിനെത്തുടർന്ന് വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസിന്റെ രഹസ്യവിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.