

ഷാര്‍ജ: ഗള്‍ഫില്‍ വീണ്ടും ഒരു മലയാളി വ്യവസായി കൂടി ആത്മഹത്യ ചെയ്തു. സ്പേസ് സൊലൂഷന്‍സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ അജിത് തയ്യിലാണ് ഷാര്‍ജ ടവറില്‍നിന്നു ചാടി തിങ്കളാഴ്ച ജീവനൊടുക്കിയത്. അജിത്തിന്റെ മരണം ആത്മഹത്യയാണെന്ന് ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ഷാര്‍ജയിലേക്കു വാഹനമോടിച്ച് എത്തിയ അജിത് പിന്നീട് കെട്ടിടത്തില്‍നിന്നു ചാടുകയായിരുന്നു. ഉടന്‍തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ഫോറന്‍സിക് മോര്‍ച്ചറിയിലേക്കു മാറ്റിയെന്നും അന്വേഷണം തുടങ്ങിയതായും ആണ് ഷാർജ പോലീസ് പറഞ്ഞത്. കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍-ദുബായ്) ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡയറക്ടര്‍ കൂടിയായിരുന്ന അജിത്, ദുബായിയില്‍ താമസിച്ചുവരുകയായിരുന്നു.
കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിൽ കഴിയുന്ന അജിത് ദുബായില്‍ ഒട്ടേറെ ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ്. ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക്ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്പെയ്സ് മാക്സ് എന്ന കമ്പനി നടത്തിവരുകയായിരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം നടന്നു വന്നിരുന്നത്.രണ്ടു കുട്ടികള്‍ക്കും ഭാര്യയ്ക്കുമൊപ്പമാണ് കണ്ണൂര്‍ സ്വദേശിയായ അജിത് താമസിച്ചിരുന്നത്. അജിത് വീട്ടില്‍നിന്നു പോയത് കുടുംബാംഗങ്ങള്‍ അറിഞ്ഞിരുന്നില്ല. ഗള്‍ഫില്‍ രണ്ടു മാസത്തിനിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ മലയാളി വ്യവസായിയാണ് അജിത്. ഏപ്രിലില്‍ മലയാളി വ്യവസായിയായ ജോയ് അറയ്ക്കല്‍ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കിയിരുന്നു.

Post Your Comments