

സ്വന്തം നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയ്‌ക്കെതിരെ ഐ.ടി ആക്‌ട് പ്രകാരം കേസെടുത്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വിവാദമായതിന് പിന്നാലെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രഹ്ന ഫാത്തിമയുടെ യൂട്യൂബ് ചാനലിലൂടെ നഗ്നശരീരത്തില്‍ കുട്ടികൾ നിറക്കൂട്ടുകൾ കൊണ്ട് ബ്രൂഷുകൾ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന വീഡിയോ പുറത്തുവിടുകയായിരുന്നു. രഹ്നയുടെ മക്കള്‍ തന്നെയാണ് ശരീരത്തില്‍ ചിത്രം വരയ്ക്കുന്നത്. കുട്ടികളെ വീഡിയോയില്‍ ഉപയോഗിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഉണ്ടായി. രഹ്നയ്‌ക്കെതിരെ പോക്‌സോ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്.
അതേസമയം സ്ത്രീ ശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധവും ലൈംഗികത സംബന്ധിച്ച മിഥ്യാ ധാരണകള്‍ക്കു മെതിരെയാണ് തന്റെ വീഡിയോ എന്നാണ് രഹ്ന ഫാത്തിമ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടുള്ളത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമുഹത്തില്‍ കേവലം വസ്ത്രത്തിനുള്ളില്‍ സ്ത്രീ സുരക്ഷിതയല്ലെന്നും രഹ്ന പറയുന്നുണ്ട്. സ്തീ ശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാണിക്കുകയും വേണമെന്നും അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങണമെന്നും രഹ്ന ഫാത്തിമ പറഞ്ഞു. ‘സ്വന്തം അമ്മയുടെ നഗ്നശരീരം കണ്ടുവളര്‍ന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാകില്ല’ എന്നും വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ രഹ്ന പറഞ്ഞിരിക്കുന്നു. ബോഡി ആര്ട്ട് ആൻഡ് പൊളിറ്റിക്സ് എന്നപേരിൽ യു ട്യൂബിൽ ജൂൺ 18 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 44000 പേരാണ് കണ്ടിരിക്കുന്നത്.
Post Your Comments