അധോലോക കുറ്റവാളി രവി പൂജാരിയെ കേരളത്തിലെത്തിക്കാനുള്ള ശ്രമം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഊര്‍ജിതമാക്കുന്നു.

രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി എ.ടി.എസ്. കർണാടക കോടതിയെ സമീപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അടക്കം ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് പൂജാരിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഇതിനായി ഭീകര വിരുദ്ധ സ്‌ക്വാഡ് ഉടൻ കർണാടകയിലേക്ക് പുറപ്പെടും. നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് രവി പൂജാരിയെ പാർപ്പിച്ചിരിക്കുന്നത്.
നടി ലീന പോളിന്റെ ഉടമസ്ഥതയിൽ കൊച്ചി പനമ്പിള്ളി നഗറിൽ സ്ഥിതി ചെയ്യുന്ന ബ്യൂട്ടി പാർലറിൽ 2018 ഡിസംബറിലാണ് വെടിവെപ്പ് നടക്കുന്നത്. ഈ വെടിവെപ്പിന് രവി പൂജാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണെന്ന് വ്യക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ചോദ്യം ചെയ്യലിനായി രവി പൂജാരിയെ കേരളത്തിലേക്ക് എത്തിക്കാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ശ്രമിക്കുന്നത്.
ഇത് കൂടാതെ രവി പൂജാരിയുമായി ബന്ധപ്പെട്ട് കേരളത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പൂർണ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഈ സാഹചര്യത്തിലാണ് രവി പൂജാരിയെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ നടക്കുന്നത്. ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഈ കേസുകൾ അന്വേഷിക്കുന്നത്. കേസ്സിൽ രവി പൂജാരിയുടെ പങ്ക് വ്യക്തമാകുന്നതിന് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.ഈ സാഹചര്യത്തിലാണ് രവി പൂജാരിയെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ എ.ടി.എസ്. നടത്തുന്നത്.
രവി പൂജാരിയെ വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങൾക്കായി എ.ടി.എസ്. അംഗങ്ങൾ അടുത്തയാഴ്ചയാണ് ബെംഗളൂരുവിലേക്ക് പോവുക.
രവി പൂജാരിയെ വിട്ടുകിട്ടിയില്ലെങ്കിൽ
കുറ്റപത്രം തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടന്നിരുന്നെങ്കിലും ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ മുഖ്യപ്രതിയായി കണക്കാക്കുന്നത് രവി പൂജാരിയെ ആണ്. അതിനാൽ വിശദമായ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ എ.ടി.എസിനെ സംബന്ധിച്ചിടത്തോളം രവി പൂജാരിയെ വിട്ടുകിട്ടി ചോദ്യംചെയ്യുക എന്നത് അനിവാര്യമാണ്.
ലോക്കല്‍ പോലീസ് അന്വേഷിച്ചിരുന്ന കേസ്സ് രവി പൂജാരിയുടെയും മറ്റും സാന്നിധ്യത്തെ കുറിച്ച് സൂചന വന്നതോടെ കേസ് ക്രൈം ബ്രാഞ്ചിന്റെ കൈവശം എത്തുകയായിരുന്നു.