CrimeLatest NewsNewsWorld

കലാപകാരികളെ നിലയ്ക്കു നിര്‍ത്താനാവാതെ ബംഗ്ലാദേശ്

ധാക്ക: കലാപകാരികളെ നിയന്ത്രിക്കാനാവാതെ ബംഗ്ലാദേശ്. നവരാത്രി ഉത്സവങ്ങളോടനുബന്ധിച്ച് ബംഗ്ലാദേശിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇനിയും അമര്‍ച്ച ചെയ്യാനാവാതെ നട്ടംതിരിയുകയാണ് സര്‍ക്കാര്‍. ഏറ്റവും ഒടുവില്‍ ഹിന്ദുക്കള്‍ താമസിക്കുന്ന മേഖലയിലെ ഇരുപതോളം വീടുകള്‍ അക്രമകാരികള്‍ തീവച്ചു നശിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

രംഗ്പൂരിലാണ് കലാപമുണ്ടായത്. ഇവിടെ ഒരു യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ജനക്കൂട്ടം വീടുകള്‍ ആക്രമിച്ചത്. സ്ഥലത്ത് പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും കലാപകാരികളെ നിയന്ത്രിക്കാനായില്ല. ഇതുവരെ രാജ്യത്ത് വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ധാക്കയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കുമിലയിലെ ദുര്‍ഗാപൂജ പന്തലിലാണ് കഴിഞ്ഞ ബുധനാഴ്ച ആദ്യം കലാപമുണ്ടായത്.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇവിടെയും സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ ഹാജിഗഞ്ചിലെ ഒരു ഹിന്ദു ക്ഷേത്രത്തിലേക്ക് അഞ്ഞൂറോളം വരുന്ന കലാപകാരികള്‍ തള്ളിക്കയറുകയും ഭക്തന്‍മാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഇവിടെ ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിയുതിര്‍ത്തിരുന്നു. അക്രമം വ്യാപിക്കുന്നത് തടയുന്നതിനായി പ്രദേശത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. അക്രമം നിയന്ത്രിക്കാനാകാത്ത സര്‍ക്കാരിനെതിരെ നിശിതവിമര്‍ശനമാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button