ഇത് കമ്യൂണിസ്റ്റ് രാജ്യമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് ഓർക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

കോഴിക്കോട് / ഇടതു സർക്കാരിന്റെ കള്ളക്കളിക്കെതിരെ ആരും പ്രതികരിക്കാതിരിക്കാൻ ഇതു കമ്യൂണിസ്റ്റ് രാജ്യമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് ഓർക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അഴിമതി തുറന്നു കാണിച്ച സിഎജിക്കെതിരെ ഭീഷണി മുഴക്കുന്ന ധനമന്ത്രി, കേരളം ഇന്ത്യയിലാണെന്ന് ഓർക്കണം. അഴിമതി തുറന്നു കാണിച്ചതിനാണു സിഎജിയെ പോലെ ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കാൻ ശ്രമിക്കുന്നത്. കിഫ്ബി വായ്‌പകൾ അനധികൃതമെന്നും ഭരണഘടനാ വിരുദ്ധമെന്നുമുള്ള സിഎജി തയാറാക്കിയ കരട് റിപ്പോർട്ട് അട്ടിമറിയാണെന്നും രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ധനമന്ത്രി തന്നെ പറയുന്നത് അപഹാസ്യമാണ്.
തോമസ് ഐസക് നടപ്പിലാക്കുന്ന പലപദ്ധതികളും വൻ അഴിമതിയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ മറയാക്കി മന്ത്രിമാരും സിപിഎം നേതാക്കളും ഹവാല ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്നുണ്ട്. സർക്കാരിന്റെ അഴിമതികൾക്കും തട്ടിപ്പുകൾക്കുമെതിരെ ആരു വന്നാലും സർക്കാരിനെതിരെയുള്ള ഗൂഢാലോചനയാക്കുകയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സമരം ചെയ്യുന്ന പോലെ സിഎജിക്കെതിരെയും സമരം ചെയ്യാൻ സിപിഎം തയാറാകുമോ?
കിഫ്ബിയിൽ ഓഡിറ്റിങ്ങും ടെൻഡർ നടപടികളുമില്ല. കിഫ്ബി എന്നത് തട്ടിപ്പിനുള്ള ഉപാധിയായി മാറി. 8000 കോടിയുടെ പദ്ധതികൾ വരെ ടെൻഡർ വിളിക്കാതെ ഊരാളുങ്കലിനു കൊടുക്കുകയാണ്. കിഫ്ബിയുടെ ഇടപാടുകൾ ഇഡി അന്വേഷിച്ചാൽ തോമസ് ഐസക്കിന്റെ എല്ലാ തട്ടിപ്പുകളും പുറത്താകും. സുരേന്ദ്രൻ പറഞ്ഞു.