സി.എ. വിദ്യാർഥിനി മിഷേൽ ഷാജി മരിച്ചിട്ട് ഇന്ന് നാല് വർഷം; നീതിജ്വാല സംഘടിപ്പിക്കാൻ ബന്ധുക്കൾ

പിറവം: കൊച്ചിയിൽ സി.എ. വിദ്യാർഥിനി മിഷേൽ ഷാജി മരിച്ചിട്ട് ഇന്ന് നാല് വർഷം തികയുന്നു. ഇന്നും മിഷേലിന്റെ മരണം മുങ്ങി മരണമെന്ന് വിശ്വസിക്കാൻ ബന്ധുക്കൾ തയ്യാറായിട്ടില്ല.
ഇന്ന് മിഷേൽ അന്ത്യ വിശ്രമം കൊളളുന്ന മുളക്കുളം കർമേൽക്കുന്ന് പള്ളിയിൽ നീതിജ്വാല സംഘടിപ്പിക്കും. മുളക്കുളം എണ്ണയ്ക്കാപ്പിള്ളിൽ ഷാജി വർഗീസിന്റെ മകളാണ് മിഷേൽ ഷാജി.
എറണാകുളത്ത് സി. എ.യ്ക്കു പഠിക്കുകയായിരുന്ന മിഷേലിനെ 2017 മാർച്ച് 6-ന് വൈകീട്ട് കാണാതാവുകയായിരുന്നു. കലൂരിൽ പള്ളിയിൽ പ്രാർഥനയ്ക്കെത്തിയ മിഷേൽ പള്ളിയിൽ നിന്നിറങ്ങുന്നതു വരെയുള്ള ദൃശ്യങ്ങൾ രേഖയിലുണ്ട്. പിന്നീട് മിഷേലിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല.
പിറ്റേന്ന് വൈകീട്ട് ഐലൻഡ് വാർഫിൽ നിന്നും മിഷേലിന്റെ മൃതദേഹം കണ്ടുകിട്ടി. വെള്ളത്തിൽ വീണ് മുങ്ങിമരിച്ചതിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാത്ത നിലയിലായിരുന്നു മൃതദേഹം. മുങ്ങിമരണമാണെന്നായിരുന്നു ലോക്കൽ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ.
എന്നാൽ മിഷേലിന്റെ മാതാപിതാക്കളും ബന്ധുക്കളും, മിഷേലിനെ അടുത്തറിയാവുന്നവരുമൊന്നും ഇത് അംഗീകരിക്കുന്നില്ല. കേസ് സി.ബി.ഐ.യെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും കർമസമിതിയും മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കുമെല്ലാം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. മിഷേലിന്റെ മരണം നടന്നിട്ട് ഞായറാഴ്ച നാലുവർഷം തികയുകയാണ്. രാവിലെ കുർബാനയെ തുടർന്ന് നടക്കുന്ന പ്രതിഷേധയോഗം അനൂപ് ജേക്കബ് എം.എൽ.എ.നീതിജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്യും.