സി.പി.എം പ്രാദേശിക നേതാവിന്റെ കൊല,കോൺഗ്രസ് കൗൺസിലർ അറസ്റ്റിലായി.

കായംകുളത്ത് സി.പി.എം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് കൗൺസിലർ കാവിൽ നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുഖ്യപ്രതി മുജീബിനെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചത് കാവിൽ നിസാമാണെന്നാണ് പോലീസ് പറയുന്നത്.
എം.എസ്.എം സ്കൂൾ ജംഗ്ഷൻ കേന്ദ്രീകരിച്ച് നാളുകളായി തമ്പടിച്ചിരുന്ന ക്വട്ടേഷൻ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യം ചെയ്‌തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിക്കുന്നത്. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും നിസാം ഈ വിവരം പൊലീസിൽ അറിയിച്ചില്ല. കൊലപാതകത്തിന് പിന്നിൽ നാലംഗ കൊട്ടേഷൻ സംഘമാണെന്ന് കായംകുളം പൊലീസ് പറഞ്ഞിരുന്നു. രണ്ട് പേർ ബൈക്കിലെത്തിയും, രണ്ട് പേർ കാറിലുമായി വന്നാണ് കൊലപതാകം നടത്തിയതെന്നാണ് നാട്ടുകാർ മൊഴി നൽകിയിട്ടുള്ളത്.
റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ച് നിന്ന സിയാദിനെ (35) ബൈക്കിലെത്തിയ മുജീബ് രണ്ട് തവണ കഠാര കൊണ്ട് കുത്തുകയായിരുന്നു. 25ലധികം കേസുകളിൽ പ്രതിയാണ് മുജീബ്. കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയിരുന്നു. നാല് മാസം മുമ്പാണ് മുജീബ് ജയിൽ മോചിതനായത്. മുജീബിനോടപ്പം നാലംഗ സംഘത്തിൽ ഉണ്ടായിരുന്ന ഫൈസലിനെ പൊലീസ് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.