
ചെന്നൈ: ജാതി അധിക്ഷേപം ഇന്നും രാജ്യത്തിന്റെ പലകോണുകളിലും നടക്കുന്നു. തമിഴ്‌നാട്ടിൽ ദളിത് പഞ്ചായത്ത് പ്രസിഡന്റിന് നേരെയാണ് ജാതി അധിക്ഷേപം നടന്നിരിക്കുന്നത്. പഞ്ചായത്ത് യോഗം ചേരവെ, പ്രസിഡന്റിനെ നിലത്തിരുത്തി. തമിഴ്‌നാട്ടിലെ കുഡല്ലൂരിലാണ് സംഭവം.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിഷയം വിവാദമായതിനെത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന ബോർഡ് മീറ്റിംഗിലാണ് പ്രസിഡന്റായ രാജേശ്വരിയോട് തറയിൽ ഇരിക്കാൻ ആവശ്യപ്പെട്ടത്. മീറ്റിങിലുടനീളം പ്രസിഡന്റിനെ നിലത്തിരുത്തുകയായിരുന്നു. തേർക്കുത്തിട്ടൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ രാജേശ്വരിയെയാണ് നിലത്തിരുത്തി യോഗം ചേർന്നത്.
ഇതാദ്യമായല്ല പഞ്ചായത്ത് യോഗങ്ങളിൽ തന്നെ തറയിലിരുത്തുന്നതെന്നും എല്ലാ തവണയും നടക്കുന്ന പഞ്ചായത്ത് യോഗങ്ങളിൽ തന്നെ കസേരയിൽ ഇരിക്കാൻ അംഗങ്ങൾ അനുവദിക്കാറില്ലെന്നും രാജേശ്വരി പറഞ്ഞു.
നേരത്തെ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്തുന്നതിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. പ്രദേശത്തെ സവർണ്ണ ജാതിയിൽപ്പെട്ട ചിലർ പ്രതിഷേധിച്ചതിനെത്തുടർന്നായിരുന്നു പ്രസിഡന്റിനെ മാറ്റിനിർത്തിയത്. ജനുവരിയിലാണ് രാജേശ്വരി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 500 കുടുംബങ്ങളാണ് തേർക്കുത്തിട്ടൈ ഗ്രാമത്തിലുള്ളത്. ഇവരിൽ ഭൂരിഭാഗവും വണ്ണിയർ സമുദായത്തിൽ പെട്ടവരും 100 കുടുംബങ്ങൾ പട്ടിക ജാതിയിൽ പെട്ടവരുമാണ്.