വീടിന്റെ നിർമ്മാണം കരാർ എടുത്ത് പൂർത്തിയാക്കി നൽകാതെ കബളിപ്പിച്ച കരാറുകാരന്റെ വീട്ടിനു മുന്നിൽ നാല്പത് കാരിയായ വീട്ടമ്മ ജീവനൊടുക്കി.

കൊല്ലം / കൊല്ലം ജില്ലയിലെ പെരുമ്പുഴയിൽ വീടിന്റെ നിർമ്മാണം കരാർ എടുത്ത് പൂർത്തിയാക്കി നൽകാതെ കബളിപ്പിച്ച കരാറുകാരന്റെ വീട്ടിനു മുന്നിൽ നാല്പത് കാരിയായ വീട്ടമ്മ ജീവനൊടുക്കി. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ്ഇളമ്പള്ളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്റെ വീടിന് സമീപം മിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജലജയുടെ ഭർത്താവ് ഗോപൻ മിനിയുടെ വീടിന്റെ കരാർ എടുത്തിരുന്നുന്നതാണ്. ഒൻപത് ലക്ഷം രൂപയുടെ കരാർ പ്രകാരം ഗോപന് മിനി പണം മുഴുവൻ നൽകിയിരുന്നു. എന്നാൽ വീടിന്റെ നിർമ്മാണം ഗോപൻ പൂർത്തിയാക്കി നൽകിയിരുന്നില്ല. വീട് നിർമ്മാണം പൂർത്തിയാക്കുന്നതിനായി ഗോപൻ വീണ്ടും പണം ആവശ്യപ്പെട്ടത് തർക്കത്തിനും വഴക്കിനും, കയ്യേറ്റത്തിനും വരെ ഇടയാക്കിയിരുന്നു. ഗോപൻ ഇക്കാര്യം പറഞ്ഞു മിനിയെ മർദ്ദിക്കുക വരെ ഉണ്ടായി. മൂന്ന് വർഷം പിന്നിട്ടിട്ടും ഗൃഹനിർമാണം പൂർത്തിയാക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. മിനിയ്ക്ക് തർക്കത്തിനൊടുവിൽ മർദനമേറ്റിരുന്നതായി മിനിയുടെ അമ്മ ആരോപിച്ചിട്ടുണ്ട്. ബന്ധു കൂടിയായ ജലജയും, ഭർത്താവ് ഗോപനും തന്നോട് വിശ്വാസന വഞ്ചന കാട്ടിയതായും ചതിച്ചതായും മിനി വീട്ടിൽ പലതവണ പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മിനി മാനസിക വിഷമത്തിലായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.