വടക്കൻ ജില്ലകൾ പ്രളയ ഭീതിയിൽ, കനത്ത മഴയും കാറ്റും,വയനാട്ടിൽ 1750 പേർ ദുരിതാശ്വാസക്യാമ്പിൽ.

കനത്ത മഴയും കാറ്റും വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ വരുത്തുന്നത് തുടരുകയാണ്. ചാലിയാറും ,ഇരുവഴിഞ്ഞി പുഴയും,
കബനിയും, കാളിന്ദിയും കരകവിഞ്ഞൊഴുകുകയാണ്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പുഴകളൊക്കെയും നിറഞ്ഞൊ ഴുകുന്നു. പുഴകളോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങൾ ഒക്കെ വെള്ളത്തിലായി. വയനാട്ടിൽ പുത്തുമലയിലും പരിസരത്തും ഇടവിട്ട് ശക്തമായമഴ തുടരുന്നതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. വയനാട്ടിൽ മാത്രം 1750 പേരെയാണ് ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്.

വയനാട്ടിൽ മണിക്കൂറുകളായി ശക്തമായ മഴ തുടരുകയാണ്. വെള്ളപൊക്ക ഭീഷണിയും മലയിടിച്ചിലിന് സാധ്യതയുള്ളതിനാലും ജില്ലയിൽ ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വൈത്തിരി, മാനന്തവാടി താലൂക്കുകളിലായി നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചവയനാട്ടിൽ ഉച്ചവരെ ചെറിയ തോതിലുള്ള മഴയാണ് കിട്ടിയത്. ഉച്ചക്ക് ശേഷം ജില്ലയിലെമ്പാടും കനത്ത തോതിലുള്ള മഴയാണ് തുടരുന്നത്. കഴിഞ്ഞ തവണ ഉരുൾപൊട്ടലുണ്ടായ പുത്തു മലയിലും കുറിച്യർ മലയിലും നാല് മണിക്ക് ശേഷം മണിക്കൂറുകളോളം നിർത്താതെ കനത്തതോതിലുള്ള മഴയാണ് കിട്ടി കൊണ്ടിരിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിലെല്ലാം ഉരുൾപൊട്ടാനുള്ള സാധ്യത മുൻനിർത്തി ജാഗ്രതാ നിർദ്ദേശം ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട്.

ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നെല്ലാം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ് ബത്തേരി താലൂക്കിലുള്ള മുത്തങ്ങ കല്ലൂർ പുഴ കരകവിഞ്ഞ് ഒഴുകുകയാണ് മൈസൂരിലേക്കുള്ള അന്തർസംസ്ഥാന പാത കടന്നു പോകുന്ന കല്ലുർ പുഴ കരകവിഞ്ഞു. മാനന്തവാടിക്ക് സമീപത്തുള്ള വള്ളിയൂർകാവ് പ്രദേശത്ത് വെള്ളം കേറി ഒറ്റപ്പെട്ടിട്ടുണ്ട്. മാനന്തവാടി ചൂട്ടക്കടവ് പ്രദേശത്തും വെള്ളം കേറി കൊണ്ടിരിക്കുകയാണ്.ബാണാസുര ഡാമും കാരാപ്പുഴ ഡാമിലും നീരൊഴുക്ക് കൂടുന്ന സാഹചര്യത്തിൽ നിയന്ത്രിത രീതിയിൽ വെള്ളം ഒഴുക്കി വിടുന്നുണ്ട്. പൊഴുതന ഭാഗത്ത് വെള്ളം പൊങ്ങിയതോടെ പല ഭാഗങ്ങളും ഒറ്റപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറത്തറയിൽ റോഡും പാലവും ഒലിച്ചുപോയി. ജില്ലയിൽ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ലക്ഷങ്ങളുടെ ഏത്തവാഴയും ഇഞ്ചിയുമാണ് വെള്ളത്തിലായത്. കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ വ്യാപകമായി റബ്ബർ മരങ്ങളും നിലംപൊത്തി. വയനാട്ടിൽ വൈത്തിരി ,ബത്തേരി ,മാനന്തവാടി താലൂക്കുകളിലായി മുപ്പത്തി ആറ് ക്യാമ്പുകളാണ് ഇതുവരെ സജ്ജമാക്കിയിരിക്കുന്നത്. നാനൂറ്റി എൺപത്തൊന്ന് കുടുംബങ്ങളിലെ 1750 ആളുകളാണ് വിവിധ ക്യാമ്പുകളിലുള്ളത്.

ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞതോടെ ചേന്ദമംഗലൂർ, പുൽപ്പറമ്പ് , കുളിമാട്, മാവൂർ പ്രദേശങ്ങൾ വെള്ളത്തിലായി. ജലനിരപ്പ് ഉയർന്നാൽ കക്കയം ഡാം തുറന്നേക്കും. കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറിക്കൊണ്ടിരിക്കുന്നു. നിലമ്പൂർ നഗരത്തിലെ വെള്ളക്കെട്ട് ഒഴിഞ്ഞു തുടങ്ങി. ചാലിയാറും പോഷക നദികളും നിറഞ്ഞൊഴുകുന്നു. നിലമ്പൂരിൽ ഇതുവരെ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. കരിമ്പുഴ കര കവിഞ്ഞതോടെ മുന്ദക്കടവ് കോളനിയിലേക്കുള്ള റോഡ് തന്നെ ഇല്ലാതായി.
മഹേഷ് ചീക്കല്ലൂർ