ചികിത്സ കിട്ടാതെ കുട്ടി മരിച്ച സംഭവം: എക്‌സ്‌പേർട്ട് മെഡിക്കൽ പാനൽ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ എക്‌സ്‌പേർട്ട് മെഡിക്കൽ പാനലിന് രൂപം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. പാനൽ അടിയന്തരമായി രൂപീകരിക്കണമെന്ന് കമ്മീഷൻ എറണാകുളം ഡിഎംഒയ്ക്ക് നിർദേശം നൽകി.
എക്‌സ്‌പേർട്ട് മെഡിക്കൽ പാനൽ രൂപീകരിച്ചാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം അറിയാൻ കഴിയുകയുള്ളുവെന്ന് റൂറൽ പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കമ്മീഷൻ്റെ പ്രതികരണം. എന്നാൽ തങ്ങൾക്ക് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടുമാർ കമ്മീഷനെ അറിയിച്ചു. സംഭവത്തിൽ ബിനാനി പുരം പൊലീസ് രജിസ്റ്റർ ചെയ്ത 711/20 ക്രൈം കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് കമ്മീഷൻ ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് നിർദേശം നൽകി.